19/10/2020
ആനക്കള്ളക്കടത്ത് മാഫിയയെ തളക്കാൻ ശ്രമിക്കുന്ന കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന് പിൻതുണ നൽകുക.
ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണാധികാരികൾ നീതിന്യായ വ്യവസ്ഥയോട് കാണിക്കേണ്ട സാമന്യ മര്യാദയും ആദരവും തെല്ലും മാനിക്കാതെ സിനിമാനടൻ മോഹൻലാൽ നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ച കേസ്സ് പിൻവലിക്കാൻ ശ്രമിച്ച പാരമ്പര്യം സംസ്ഥാന സർക്കാറിനുണ്ട്. ഒടുവിൽ ഇപ്പോൾ അന്തർ സംസ്ഥാന ആന കള്ളക്കടത്ത് -ആനക്കൊമ്പ് മാഫിയക്കെതിരെയുള്ള നിയമനടപടികൾ നിർത്തിവയ്ക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള നിയമമനുസരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റ നടപടികളിലും തീരുമാനങ്ങളിലുംഇടപെടാനോ നിയന്ത്രിക്കാനോ റദ്ദാക്കാനോ ഗവൺമെൻ്റ് സെക്രട്ടറിക്കോ മന്ത്രിക്കോ യാതൊരധികാരവുമില്ല ,കോടതികൾ ക്ക് മാത്രമെയുള്ളൂ എന്ന് നാമറിയേണ്ടിരിക്കുന്നു .
200 ലധികം ആനകളെ ബീഹാർ, ആസ്സാം , ആൻ്റമാൻ , തുടങ്ങിയ ഇടങ്ങളിൽ നിന്നും വ്യാജ രേഖകൾ ചമച്ചും രേഖകൾ ഇല്ലാതെയും നിയമവിരുദ്ധമായി, കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തി കേരളത്തിലേക്ക് കടത്തിയ അന്തർ സംസ്ഥാന നിയമവിരുദ്ധമാഫിയ സംഘത്തിലെ അംഗങ്ങൾക്കെതിരെയാണ് വനം വകുപ്പ് നടപടിയെടുത്തത്. നിരവധി വനം ക്രിമിനൽ കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മാഫിയ സംഘത്തിലെ പ്രധാനികളുടെ പേരിൽ കേസ്സെടുക്കകയും 15 ആനകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിൻ്റെ തുടർ നടപടികൾ തടഞ്ഞു കൊണ്ടും നിർത്തിവയ്ക്കാനും വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടുകൊണ്ടാണ് ഗവ: വനം പ്രിൻസിപ്പിൾസെക്രട്ടറി രാജേഷ് സിൻഹ വനം വകുപ്പുമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
കൊല്ലം പരവൂർ സ്വദേശിയും ആനയുടമയും ആനക്കച്ചവടക്കാരനും ആനമാഫിയയുടെ നെടുംതൂണുകളിൽ ഒരുവനുമായ V.ഷാജി 200ൽ അധികം നാട്ടാനകളെ വിൽപ്പന നടത്തിയതായി സ്വയം അവകാശപ്പെടുന്ന യു ട്യൂബ് വീഡിയോ വൈറലായതിനെ തുടർന്ന് തൃശ്ശൂരിലെ ആന ഉത്സവ സംരക്ഷണ സഹായ സംഘം 7-10 - 2020 ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം 12 -10 -2020ന്ന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കുകയുണ്ടായി. അന്യസംസ്ഥാനത്തുനിന്ന് ആനകളെ വാഹനങ്ങളിൽ കടത്തിക്കൊണ്ടുവന്നത് ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു.SITവിശദമായ അന്വേഷണം നടത്തുകയും ഷാജിക്കും സംഘത്തിലെ മറ്റൊരംഗമായ M .V പ്രശാന്തിനും മറ്റു ചിലർക്കുമെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരവും കാപ്റ്റീവ് എലിഫെൻ്റ് മാനേജ്മെൻറ് റൂൾസ് ( captive elephant management rules, Kerala )പ്രകാരവും കേസ്സെടുക്കുകയും 15 ആനകളെ കസ്റ്റഡിയിലെടുത്ത് മഹസ്സർ തയ്യാറാക്കി ഉടമകളെ തന്നെ കച്ചീട്ടിൽ എല്ലിക്കുകയും ചെയ്തു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോർട്ട് 1 ലും പുനലൂർ ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോർട്ട് 1 ( ഫോറസ്റ്റ് ഒഫൻസ് ) ലുമാണ് Fl R റജിസ്ട്രർ ചെയ്തത്.ഷാജി വ്യാജരേഖകൾ ചമക്കുകയും മുൻപേയുള്ള കേസ്സുകളിൽ കോടതികളെ തെറ്റിധരിപ്പിക്കുകയും ചെയ്തതായി SIT കണ്ടെത്തിയിട്ടുണ്ട് .കേരളത്തിൽ പ്രസവിച്ച ആനക്കുട്ടികളെ ഇയാൾ നിയമവിരുദ്ധമായി വില്പന നടത്തിയിട്ടുണ്ട്.ഇതിനും നിയമവിരുദ്ധ ആനക്കൊമ്പ്കടത്തിൽ ഏർപ്പെട്ടതിനും വടക്കാഞ്ചേരി , പുതുപ്പള്ളി , പുനലൂർ , അഞ്ചൽ ,പരുത്തിപ്പള്ളി എന്നിവിടങ്ങളിലായി ഒൻപത് ഫോറസ്റ്റു കേസുകൾ ഷാജിക്കെതിരെ നിലവിലുണ്ട്. ഗുരുവായൂർ ആനക്കോട്ടയിലെ രണ്ടു പാപ്പാന്മാർക്ക് 5.4 കിലോഗ്രാം ആന കൊമ്പ് വിറ്റതിന്ന് ഇയാളുടെ പേരിൽ കേസ്സുണ്ട്.ഡി.എൻ.എ ടെസ്റ്റ് നടത്താനുള്ള ഉത്തരവ് പൂഴ്ത്തിയ ഷാജി ഇപ്പോൾ ഹൈക്കോടതിയിൽ മുൻതൂർ ജാമ്യം തേടിയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി VM പ്രശാന്താകട്ടെ യാതൊരു രേഖകളും ഇല്ലാതെയാണ് ആനക്കച്ചവടത്തിൽ ഏർപ്പെട്ടത്. പതിറ്റാണ്ടുകളായി ഇയാൾ നിയമവിരുദ്ധ വന്യ ജീവി വ്യാപാരത്തിൽ ഏർപ്പെട്ട കുപ്രസിദ്ധനാണ്. കേരളത്തിലേക്ക് ആനകളെ കടത്തുന്ന അന്തർ സംസ്ഥാന ഗൂഡ സംഗത്തിലെ പ്രധാന അംഗവുമാണ്.
നിർമ്മലരും നിരപരാധികളും മാന്യന്മാരുമായ ഷാജിയെയും പ്രശാന്തിനെയും വനംവകപ്പുദ്യോഗസ്ഥർ ഉപദ്രവിക്കുകയാണെന്നും അപകീർത്തിപ്പെടുത്തുകയാണെന്നും കാണിച്ച് വനം മന്ത്രിക്ക് ആന ഉടമസ്ഥ സംഘം പ്രസിഡെൻ്റ് C . കൃഷ്ണപ്രസാദ് ( ഇയാൾ വനം മന്ത്രിയുടെ പാർട്ടിക്കാരനും ഇഷ്ടക്കാരനും നേതാവും കൂടിയാണ് ) നൽകിയ പരാതിയെ തുടർന്നാണ് മനസ്സലിഞ്ഞ വനം മന്ത്രി സട കുടഞ്ഞെണീറ്റതും പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടതും.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള വനങ്ങളിൽ സമീപകാലത്തായി നിരവധി കൊമ്പനാനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സമീപകാലത്തായി ശക്തി പ്രാപിച്ച ആനക്കൊമ്പു് കള്ളക്കടത്തും ആനക്കൊലകളുമായി ഈ മാഫിയാസംഘത്തിന്ന് ബന്ധമുണ്ടാകുമെന്ന കാര്യം നിസ്തർക്കമാണ്. ഇതിനും പുറമെ 200 ൽ പരം ആനകളെ വിപണനം ചെയ്തതിലൂടെ കൈമാറിയ കോടികളുടെ നികുതി വെട്ടിപ്പിനും കേസ്സെടുക്കേണ്ടതുണ്ട്.
പുലിക്കുട്ടികളായ പല വനം വകുപ്പുദ്യോഗസ്ഥരും രാഷ്ട്രീയ യജമാനന്മാർക്കു മുൻപിൽ ചിലപ്പോഴെങ്കിലുംപരുങ്ങി നിൽക്കുന്നത് മുൻപ് പല തവണ കണ്ടവരാണ് നാം. നിയമത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പലതവണ വ്യക്തമാക്കിയ, നട്ടെല്ലുള്ള വനപാലകനാണ് ഇപ്പോഴത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ സുരേന്ദ്രകമാർ. അദ്ദേഹം ഗവ: സെക്രട്ടറിക്ക് എഴുതിയ 7 പേജു വരുന്ന വിശദമായ കത്തിൽ ഗവ. സെക്രട്ടറിയുടെ ആവശ്യം നിരാകരിച്ചിരിക്കുന്നു. ( ദ ഹിന്ദു 15-10 -20 20) വ്യാജരേഖകൾ ചമച്ചും വൻ തുകകൾ കൈക്കൂലി നൽകിയും നിരവധി വർഷങ്ങളായി നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അന്തർ സംസ്ഥാന ബന്ധമുള്ള ഈ മാഫിയ സംഘത്തിന്നെതിരെ നടപടികൾ എടുത്തില്ലെങ്കിൽ നിയമ വ്യവസ്ഥയുടെ പരാജയമായി അതു മാറുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്.
ഷാജിയുടെയും പ്രശാന്തിൻ്റെയും പേരിലുള്ള അന്വേഷണവും നിയമ നടപടികളും തുടരണമെന്നും ആനക്കള്ളക്കടത്തുകാരെയും ആനക്കൊമ്പുമാഫിയയെയും സഹായിക്കുന്ന നിലപാടിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായ വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഇടപെടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാഡ വേക്കർ , MOEF&CC എന്നിവരോട് അപേക്ഷിക്കുന്നു.
19 10 2020. വയനാട് പ്രകൃതി
സംരക്ഷണ സമിതി