28/04/2026
മരിച്ചവരെ കുഴിമാടത്തില്‍ നിന്ന് തോണ്ടിയെടുത്ത് തോളിലോ തലയിലോ ഏറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാഷി എന്ന ബംഗാള്‍ഗ്രാമത്തിന്റെ യാത്രാവിവരണം വായിച്ചത് വളരെ ആകാംഷയോടെയും അല്പം ഭീതിജനകവുമായാണ്. ആചാരത്തിന്റെ പേര് നരമുണ്ടോഖേല. പക്ഷേ ഒഡീഷയില്‍ ഇതാ ഒരുസാധുവായ പച്ചമനുഷ്യന്‍ അതുപോലെ സ്വന്തം സഹോദരിയുടെ മൃതദേഹവുമായി നടന്ന് ബാങ്കിലേക്കുപോവുന്നത് രാജ്യം മുഴുവന്‍ കാണുന്നു..കണ്ണേ മടങ്ങുക....!!
ഒഡിഷയിൽ മരിച്ചു പോയ സഹോദരിയുടെ പേരിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി അൻപതുകാരൻ. ജനുവരി 26ന് മരിച്ചു പോയ സഹോദരി കൽറ മുണ്ടയുടെ പേരിൽ ഗ്രാമീണ ബാങ്കിലുണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാനാണ് സഹോദരനായ ജീത്തു മുണ്ട ബാങ്കിൽ അസ്ഥികൂടവുമായി എത്തിയത്. സഹോദരി മരിച്ചു എന്നതിന് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ പണം പിടിച്ചു വച്ചതിനെ തുടർന്നാണ് തെളിവായി സഹോദരിയുടെ മൂന്നു മാസം പഴക്കമുള്ള മൃതദേഹം കുഴിച്ചെടുത്ത് ജീത്തു മുണ്ട ബാങ്കിൽ തിരിച്ചെത്തിയത്. ദ്രവിച്ച മൃതദേഹവുമായി നടന്നു പോകുന്ന ജീത്തു മുണ്ടയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.