Voice Of Farooq Naeemi

Voice Of Farooq Naeemi Farooq NAEEMI speech / hubburasool speech

Tweet 1470ഇബ്നു അസാകിർ(റ) തന്റെ ചരിത്രഗ്രന്ഥത്തിൽ അലാഅ് ബിൻ സിയാദ് അൽ അദവി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞ...
24/06/2026

Tweet 1470
ഇബ്നു അസാകിർ(റ) തന്റെ ചരിത്രഗ്രന്ഥത്തിൽ അലാഅ് ബിൻ സിയാദ് അൽ അദവി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞതായി എനിക്ക് നിവേദനം ചെയ്യപ്പെട്ടു. തങ്ങളെല്ലാം പ്രവാചകന്മാരാണെന്ന് വാദിക്കുന്ന മുപ്പത് വ്യാജന്മാരായ ദജ്ജാലുകൾ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.

അബൂ നുഐം(റ) ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല, അവരിൽ അവസാനത്തെയാൾ മസീഹ് ദജ്ജാൽ ആണ്."

ഇബ്നു അബീ ശൈബ(റ)യും, ഇബ്നു അദിയ്യ്(റ) 'അൽ-കാമിലി'ലും ദുർബലമായ ഒരു പരമ്പരയിലൂടെ അബ്ദുല്ലാഹ് ബിൻ സുബൈറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുളി: "മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവരിൽ പെട്ടവരാണ് മുസൈലിമയും അൻസിയും. അറബ് ഗോത്രങ്ങളിൽ ഏറ്റവും മോശമായവർ ബനൂ ഉമയ്യയും, ബനൂ ഹനീഫയും, സഖീഫുമാണ്."

ഇമാം അഹ്മദും(റ), ബുഖാരി(റ)യും മുസ്ലിമും(റ), അബൂദാവൂദും(റ), തിർമിദി(റ)യും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുളി: "രണ്ട് വലിയ വിഭാഗങ്ങൾ തമ്മിൽ യുദ്ധം ചെയ്യുകയും അവർക്കിടയിൽ വലിയ കൊലപാതകം നടക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല; ഇരുവിഭാഗത്തിന്റെയും വാദം ഒന്നായിരിക്കും. തങ്ങളെല്ലാം അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് വാദിക്കുന്ന മുപ്പതോളം വ്യാജന്മാരായ ദജ്ജാലുകൾ പുറപ്പെടുന്നത് വരെയും അന്ത്യനാൾ സംഭവിക്കുകയില്ല."

തിർമിദി(റ), അൽ-ഹാകിം(റ) എന്നിവർ സൗബാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അരുളി: "എന്റെ ഉമ്മത്തിലെ ചില ഗോത്രങ്ങൾ ബഹുദൈവാരാധകരോട് ചേരുകയും, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. തീർച്ചയായും എന്റെ ഉമ്മത്തിൽ മുപ്പത് വ്യാജന്മാർ ഉണ്ടാകും, അവരെല്ലാം പ്രവാചകന്മാരാണെന്ന് വാദിക്കും. എന്നാൽ ഞാൻ പ്രവാചകന്മാരിൽ അവസാനത്തെയാളാണ്, എനിക്ക് ശേഷം യാതൊരു പ്രവാചകനുമില്ല."

ത്വബറാനി(റ) 'അൽ-കബീറി'ൽ അബ്ദുല്ലാ ബിൻ അംറ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. "എഴുപത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു, തീർച്ചയായും തിരുനബിﷺ പറഞ്ഞു. "എന്റെ ഉമ്മത്തിന്റെ അവസാന കാലത്ത് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ നിങ്ങളോട് സംസാരിക്കുന്ന ചില ആളുകൾ ഉണ്ടാകും. അതിനാൽ നിങ്ങൾ അവരെ സൂക്ഷിക്കുക, അവർ നിങ്ങളെയും സൂക്ഷിക്കട്ടെ."

ഇബ്നു അദിയ്യും(റ) ബൈഹഖി(റ)യും വാസിലത്ത് ബിൻ അൽ-അസ്ഖഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: "ഇബ്‌ലീസ് അങ്ങാടികളിലൂടെ നടന്ന് 'ഇന്ന ആളുടെ മകൻ ഇന്ന ആൾ എന്നോട് ഇന്നയിന്ന കാര്യങ്ങൾ സംസാരിച്ചു' എന്ന് വ്യാജമായി പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




24/06/2026

എന്നും ഓരോ പുതിയ സ്വലാത്ത് ചൊല്ലാം

🎙️ Voice
Dr.MUHAMMED FAROOK
NAEEMI AL BUKHARI

വോയിസ്‌ കേട്ടു കൊണ്ട് ഒരുപ്രാവശ്യമെങ്കിലും ചൊല്ലുക, നമ്മുടെ നാവിൽ സ്വലാത്തിൻ മധുരം നിറയട്ടെ...

Tweet 1469തിരുനബിﷺ ഭാവികാര്യങ്ങളെ കുറിച്ച് പ്രവചിച്ച, അത്ഭുതങ്ങളെ പരാമർശിച്ച ചില അധ്യായങ്ങൾ കൂടി വായിക്കാം.             ...
23/06/2026

Tweet 1469
തിരുനബിﷺ ഭാവികാര്യങ്ങളെ കുറിച്ച് പ്രവചിച്ച, അത്ഭുതങ്ങളെ പരാമർശിച്ച ചില അധ്യായങ്ങൾ കൂടി വായിക്കാം.

അബൂദാവൂദും(റ), അൽ-ഹാകിം(റ) 'മുസ്തദ്റകി'ലും, അൽ-ബൈഹഖി(റ) 'മഅ്‌രിഫ'യിലും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. "തീർച്ചയായും അല്ലാഹു ഈ സമൂഹത്തിന് ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തിൽ അവരുടെ മതം അവർക്ക് നവീകരിച്ചു നൽകുന്ന ഒരാളെ നിയോഗിക്കുക തന്നെ ചെയ്യും".

ഇമാം അഹ്മദും(റ), ബുഖാരി(റ)യും, നസാഇ(റ)യും, ഇബ്നു ഹിബ്ബാനും(റ) അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾക്ക് വന്നെത്തുന്ന ഏതൊരു വർഷവും ദിവസവും അതിന്റെ ശേഷമുള്ളതിനേക്കാൾ മികച്ചതായിരിക്കില്ല. അതായത് ശേഷമുള്ളത് കൂടുതൽ മോശമായിരിക്കും.

ഇമാം അഹ്മദി(റ)ന്റെ മകൻ അബ്ദുല്ല(റ)യും ഇബ്നു ഖാനിഉം(റ) സ്വാഇബ് ബിൻ ജസ്സാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു: "ജനങ്ങൾ ദജ്ജാലിനെക്കുറിച്ച് ഓർക്കുന്നത് വിട്ടുകളയുകയും, ഇമാമുമാർ മിമ്പറുകളിൽ വെച്ച് അവനെക്കുറിച്ച് പരാമർശിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ ദജ്ജാൽ പുറപ്പെടുകയില്ല."

ഇമാം അഹ്മദ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. "അന്ത്യനാളിന് മുൻപായി വലിയ വ്യാജന്മാർ വരാനുണ്ട്. അവരിൽ പെട്ടവനാണ് യമാമക്കാരൻ മുസൈലിമ. സ്വൻആക്കാരനായ അൽ-അൻസി, ഹിംയർക്കാരൻ എന്നിവർ. അവരിൽ ഏറ്റവും വലിയ കുഴപ്പം ദജ്ജാലാണ്".
സഖീഫ് ഗോത്രത്തിൽ നിന്ന് രണ്ട് വലിയ വ്യാജന്മാർ പുറപ്പെടും, അവരിൽ രണ്ടാമൻ ആദ്യത്തവനേക്കാൾ മോശക്കാരനായിരിക്കും, അവൻ 'മുബീർ' രക്തദാഹിയായ അക്രമിയാണ് എന്ന് തിരുനബിﷺ പറഞ്ഞതായി അൽ-ഹാകിം(റ) അസ്മാ ബിൻത് അബീബക്കറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു.

മദീനയിൽ നിന്ന് ഒരു നാശകാരിയും വ്യാജനും പുറപ്പെടും എന്ന് തിരുനബിﷺ പറഞ്ഞതായി ത്വബറാനി(റ) 'അൽ-കബീറി'ൽ ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു.
ഇമാം അഹ്മദും(റ) ത്വബറാനി(റ)യും അസ്മാ ബിൻത് യസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. "അല്ലാഹുവാണെ സത്യം! മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവരിൽ അവസാനത്തെയാൾ ഒറ്റക്കണ്ണനായ ദജ്ജാൽ ആണ്."

ത്വബറാനി(റ) 'അൽ-കബീറി'ൽ ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: "ഖുറൈശികളിൽ നിന്നുള്ള പന്ത്രണ്ട് ഖലീഫമാർ നിങ്ങളെ ഭരിക്കുന്നത് വരെ ഈ മതം നിലനിൽക്കും. പിന്നീട് അന്ത്യനാളിന് മുൻപായി വലിയ വ്യാജന്മാർ പുറപ്പെടും."

ഇബ്നു അബീ ശൈബ(റ) ഉബൈദ് ബിൻ ഉമൈർ അൽ-ലൈസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. "അന്ത്യദിനത്തിന് മുൻപായി, തങ്ങളെല്ലാവരും പ്രവാചകന്മാരാണെന്ന് വാദിക്കുന്ന മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

അബൂഹുറൈറ(റ)യിൽ നിന്നും സമാനമായ നിവേദനം വായിക്കാൻ കഴിയും. തിരുനബിﷺ പ്രസ്താവിച്ചു: "അല്ലാഹുവിന്റെയും അവന്റെ റസൂലിﷺന്റെയും പേരിൽ കള്ളം പറയുന്ന മുപ്പത് വ്യാജന്മാർ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1468ഈ ജനതയിൽ ഖ്വിസ്‌യാൻ അഥവാ വൃഷണം നീക്കം ചെയ്യപ്പെട്ടവർ/നപുംസകങ്ങൾ  ഉണ്ടാകുമെന്ന് തിരുനബിﷺ പ്രവചിച്ചിരുന്നു. ഇബ്‌...
23/06/2026

Tweet 1468
ഈ ജനതയിൽ ഖ്വിസ്‌യാൻ അഥവാ വൃഷണം നീക്കം ചെയ്യപ്പെട്ടവർ/നപുംസകങ്ങൾ ഉണ്ടാകുമെന്ന് തിരുനബിﷺ പ്രവചിച്ചിരുന്നു. ഇബ്‌നു അദിയ്യ്(റ), അൽ-ദാറഖുത്‌നി(റ), ഇബ്‌നു അസാകിർ(റ) എന്നിവർ മുആവിയ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. "തീർച്ചയായും ഭാവിയിൽ ഒരു വിഭാഗം ആളുകൾ വരാനുണ്ട്, അവർക്ക് ഇഖ്സ്വാഅ് വൃഷണം നീക്കം ചെയ്യപ്പെടൽ സംഭവിക്കും. അതിനാൽ നിങ്ങൾ അവരോട് നന്മയോടെ വർത്തിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു അഥവാ അവരെ നന്നായി നോക്കിക്കൊള്ളുക.

ഇവിടെ "ആ പ്രവൃത്തിയെയും" അതിന് ഇരയായ "വ്യക്തിയെയും" വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരെ ഇഖ്സ്വാഅ് ചെയ്യുന്നത് ഇസ്‌ലാമിൽ ഹറാമാണ്: അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുന്നതും മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതുമായ ഇത്തരം ക്രൂരതകളെ ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. ആരാധനയ്ക്കായി പൂർണ്ണമായി സമയം മാറ്റിവെക്കാൻ ചില സ്വഹാബികൾ ഇപ്രകാരം ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ നബിﷺ അത് ശക്തമായി വിലക്കിയിരുന്നു.

അക്കാലത്ത് ഇസ്‌ലാമിക രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള അടിമക്കച്ചവടക്കാരാൽ ഈ ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ടവരോ അല്ലെങ്കിൽ നിർബന്ധപൂർവ്വം ഇതിന് വിധേയരാക്കപ്പെട്ടവരോ ആണ്. അതിനാൽ അവർ അക്രമത്തിന് ഇരയായവരും നിരപരാധികളുമാണ്.

തങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ലാത്ത ഒരു ശാരീരികാവസ്ഥയുടെ പേരിൽ ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനോ പരിഹസിക്കാനോ പാടില്ലെന്ന് ഹദീസ് പഠിപ്പിക്കുന്നു. ചരിത്രത്തിൽ ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അവർക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിശുദ്ധ കഅ്ബയുടെയും മദീനയിലെ മസ്ജിദുന്നബവിയുടെയും ആഭ്യന്തര കാര്യങ്ങളും സുരക്ഷയും നിയന്ത്രിക്കുന്ന വലിയ പദവികളിലേക്ക് ഇവരെ നിയോഗിച്ചിരുന്നത്.

ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം അന്ത്യനാൾ വരെ സത്യത്തിൽ തന്നെ നിലകൊള്ളുമെന്നും അവരെ ഒന്നിനും അതിൽ നിന്ന് തടയാനാവില്ലെന്നുമുള്ള തിരുനബിﷺയുടെ സുവിശേഷം ഇപ്രകാരമാണ്.

ഇമാം അഹ്മദ്(റ), ബുഖാരി(റ)യും മുസ്ലിമും(റ), ഇബ്നു മാജ(റ) എന്നിവർ മുആവിയ(റ)യിൽ നിന്നും; ത്വബ്റാനി(റ) സൈദ് ബിൻ അർഖമി(റ)ൽ നിന്നും; മുസ്ലിം(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ സൗബാനി(റ)ൽ നിന്നും; മുസ്ലിമും(റ) ബൈഹഖി(റ)യും ഉഖ്ബത്ത് ബിൻ ആമിറി(റ)ൽ നിന്നും; ഇമാം അഹ്മദ്(റ), ഇബ്നു ജരീർ(റ), അബൂ നുഐം(റ), അബൂ യഅ്‌ലാ(റ), ത്വബ്റാനി(റ), ഇബ്നു അദിയ്യ്(റ), അബ്ദുൽ ജബ്ബാർ ബിൻ അബ്ദില്ലാഹ് അൽ-ഖൗലാനി(റ), ഇബ്നു അസാകിർ(റ) എന്നിവർ അബൂ ഹുറൈറ(റ)യിൽ നിന്നും; ഇബ്നു മൻദ(റ)യും ഇബ്നു അസാകിറും(റ) അബൂ ഹുറൈറ(റ), ശർഹബീൽ ബിൻ ഹസന(റ) എന്നിവരിൽ നിന്നും ഒരുമിച്ചും; ബുഖാരി(റ), ഇബ്നു അദിയ്യ്(റ), അബൂ ദാവൂദ്(റ), ളിയാഅ്(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ), ഹാകിം(റ) എന്നിവർ ഉമറി(റ)ൽ നിന്നും; ബുഖാരി(റ), ഇമാം അഹ്മദ്(റ), മുസ്ലിം(റ), ഇബ്നു ജരീർ(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ) എന്നിവർ ജാബിറി(റ)ൽ നിന്നും; ശൈഖാനി(റ)യും ബൈഹഖി(റ)യും മുഗീറ(റ)യിൽ നിന്നും; മുസ്ലിമും(റ) അബൂ നസ്ർ അൽ-സിജ്‌സി(റ) എന്നിവരും, ഹറവി(റ) സഅ്ദി(റ)ൽ നിന്നും; ഇബ്നു അസാകിർ(റ) അബുദ്ദർദാഇൽ(റ) നിന്നും; ത്വബ്റാനി(റ) മുർറത് അൽ-ബഹ്‌സി(റ)യിൽ നിന്നും; ഇമാം അഹ്മദ്(റ), ളിയാഅ്(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ), അബ്ദ് ബിൻ ഹുമൈദ്(റ) എന്നിവർ സൈദ് ബിൻ അർഖമി(റ)ൽ നിന്നും; ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ളിയാഉം(റ) അബൂ ഉമാമ(റ)യിൽ നിന്നും; ഇമാം അഹ്മദും(റ) ത്വബ്റാനി(റ) ഇംറാൻ ബിൻ ഹുസൈനി(റ)ൽ നിന്നും; ഇബ്നു മാജ(റ)യും ത്വബ്റാനി(റ) മുആവിയ ബിൻ ഖുർറ(റ) തൻ്റെ പിതാവിൽ നിന്നും; ഇബ്നു ഖാനിഅ്(റ), ഇബ്നു അസാകിർ(റ), ളിയാഅ്(റ) എന്നിവർ ഖതാദ(റ)യിൽ നിന്ന് അനസ്(റ) വഴിയും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറയുന്നു. "എൻ്റെ ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം..." മറ്റൊരു നിവേദനത്തിൽ 'ഒരു സംഘം' എന്നും, വേറൊരു നിവേദനത്തിൽ 'ഒരു കൂട്ടം ആളുകൾ' എന്നും, മറ്റൊരു നിവേദനത്തിൽ 'എൻ്റെ ഉമ്മത്തിലെ പടിഞ്ഞാറുള്ളവർ "ആ സത്യത്തിലൂടെ അവർ സത്യത്തിൽ വിജയികളായി നിലകൊള്ളുന്നതാണ്."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1467ബിൻ മത്വാത്വിയയുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനങ്ങൾ ഇങ്ങനെ വായിക്കാം.ഇമാം മാലിക്കി(റ)ന്റെ നിവേദകന്മാര...
22/06/2026

Tweet 1467
ബിൻ മത്വാത്വിയയുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനങ്ങൾ ഇങ്ങനെ വായിക്കാം.

ഇമാം മാലിക്കി(റ)ന്റെ നിവേദകന്മാരെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഖത്തീബ്(റ), അബൂ സലമ ബിൻ അബ്ദിർ റഹ്മാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ മത്വാത്വിയ, സൽമാനുൽ ഫാരിസി(റ), സുഹൈബുർ റൂമി(റ), ബിലാലുൽ ഹബശി(റ) എന്നിവരടങ്ങുന്ന ഒരു സദസ്സിലേക്ക് വന്നു. അപ്പോൾ അവൻ പറഞ്ഞു: "ഇതാ ഔസ്, ഖസ്റജ് ഗോത്രക്കാർ ഈ പ്രവാചകനെﷺ സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, ഇവർക്കെന്താണ് ഇവിടെ കാര്യം. ഇവർ അറബികളല്ലല്ലോ?"
ഇതുകേട്ട് തിരുനബിﷺ അങ്ങേയറ്റം കോപിഷ്ഠനായി. തന്റെ മേൽവസ്ത്രം നിലത്തു വലിച്ചഴച്ചുകൊണ്ട് എഴുന്നേറ്റു വന്നു. അങ്ങനെ പള്ളിയിൽ പ്രവേശിച്ച ശേഷം "അസ്സ്വലാതു ജാമിഅഃ" എന്ന് പറഞ്ഞു നിസ്കാരത്തിലേക്ക് ചേർന്നുനിൽക്കാൻ വിളംബരം ചെയ്യാൻ കൽപ്പിച്ചു. ശേഷം അല്ലാഹുവെ സ്തുതിക്കുകയും കീർത്തിക്കുകയും ചെയ്തുകൊണ്ട് തിരുനബിﷺ പറഞ്ഞു: ഓ ജനങ്ങളേ, തീർച്ചയായും നിങ്ങളുടെ നാഥൻ ഏകനാണ്, നിങ്ങളുടെ പിതാവും ഏകനാണ്, നിങ്ങളുടെ ദീനും മതവും ഒന്നാണ്. നിശ്ചയമായും അറബി ഭാഷ എന്നത് നിങ്ങളുടെ പിതാവോ മാതാവോ അല്ല; അതൊരു ഭാഷ മാത്രമാണ്. അതിനാൽ ആര് അറബി സംസാരിക്കുന്നുവോ അവൻ അറബിയാണ്." അപ്പോൾ മുആദ് ബിൻ ജബൽ(റ) തന്റെ വാളിൽ പിടിച്ചുകൊണ്ട് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേﷺ, ഈ കപടവിശ്വാസിയുടെ കാര്യത്തിൽ അവിടുന്ന് എന്താണ് കൽപ്പിക്കുന്നത്?" തിരുനബിﷺ പറഞ്ഞു: "അവനെ വിട്ടേക്കുക, അവൻ നരകത്തിലേക്കാണ്." പിന്നീട് തിരുനബിﷺയുടെ വിയോഗത്തിന് ശേഷം മതഭ്രഷ്ടരായവരുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടുകയും, ആ അവസ്ഥയിൽ അവൻ കൊല്ലപ്പെടുകയും ചെയ്തു.

ശുദ്ധീകരണത്തിലും പ്രാർത്ഥനയിലും അതിരുകവിയുന്ന ഒരു ജനവിഭാഗം ഈ സമുദായത്തിൽ ഉണ്ടാകുമെന്ന പ്രവചനം വായിച്ചു നോക്കൂ.

ഇമാം ത്വബ്റാനി(റ), ഇബ്നു അബീ ശൈബ(റ), അബൂദാവൂദ്(റ), ഇബ്നു മാജഃ(റ), ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവർ അബ്ദുല്ലാഹി ബിൻ മുഖഫ്ഫലി(റ)ൽ നിന്നും; അബൂദാവൂദ് അത്ത്വയാലിസി(റ), ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) എന്നിവർ സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
"തീർച്ചയായും ഈ സമുദായത്തിൽ ശുദ്ധീകരണത്തിലും പ്രാർത്ഥനയിലും പരിധി ലംഘിക്കുന്ന ഒരു ജനവിഭാഗം ഉണ്ടാകുക തന്നെ ചെയ്യും."

ഖൈസ് ബിൻ ഖറശ(റ)യുടെ അവസ്ഥയെക്കുറിച്ചു തിരുനബിﷺ പറയുന്നു. ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും മുഹമ്മദ് ബിൻ യസീദ് ബിൻ അബീ സിയാദ് അസ്സഖഫി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ ഖറശ(റ) തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: "അല്ലാഹുവിങ്കൽ നിന്ന് അവതരിച്ച കാര്യങ്ങളിന്മേലും, സത്യം മാത്രം പറയുമെന്നതിലും ഞാൻ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു." അപ്പോൾ തിരുനബിﷺ പറഞ്ഞു: "ഓ ഖൈസ്(റ), താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടായേക്കാം; എനിക്ക് ശേഷം സത്യം വിളിച്ചുപറയാൻ താങ്കൾക്ക് സാധിക്കാത്ത വിധമുള്ള ആളുകളെ താങ്കൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം."

ഖൈസ്(റ) പറഞ്ഞു: "അല്ലാഹുവാണേ, ഞാൻ അങ്ങയോട് ചെയ്ത പ്രതിജ്ഞ പൂർണ്ണമായും പാലിക്കുക തന്നെ ചെയ്യും." അപ്പോൾ തിരുനബിﷺ അരുളി: "എങ്കിൽ ഒരു മനുഷ്യനും താങ്കൾക്ക് ഒരു ദ്രോഹവും വരുത്തുകയില്ല." പിന്നീട് ഖൈസ്(റ), സിയാദ് ബിൻ അബീ സുഫ്യാനെയും അദ്ദേഹത്തിന്റെ മകൻ ഉബൈദുള്ളയെയും അവരുടെ അതിക്രമങ്ങൾക്കെതിരെ പരസ്യമായി കുറ്റപ്പെടുത്താറുണ്ടായിരുന്നു. വിവരം ഉബൈദുള്ളയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഖൈസി(റ)നെ വിളിച്ചുവരുത്തി ചോദിച്ചു: "അല്ലാഹുവിന്റെയും അവന്റെ റസൂലിﷺന്റെയും പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നത് നിങ്ങളാണോ?"
ഖൈസ്(റ) പറഞ്ഞു: "അല്ല, എങ്കിലും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അല്ലാഹുവിന്റെയും റസൂലിﷺന്റെയും പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നത് ആരാണെന്ന് ഞാൻ പറഞ്ഞുതരാം."

ഉബൈദുള്ള ചോദിച്ചു: "അത് ആരാണ്?" ഖൈസ്(റ) പറഞ്ഞു: "അത് നീയും, നിങ്ങളോട് ഇതിന് കൽപ്പിച്ച നിന്റെ പിതാവുമാണ്."
ഉബൈദുള്ള ചോദിച്ചു: "ഞാൻ അല്ലാഹുവിന്റെയും റസൂലിﷺന്റെയും പേരിൽ എന്ത് കള്ളമാണ് കെട്ടിച്ചമച്ചത്?" ഖൈസ്(റ) പറഞ്ഞു: "ഒരു മനുഷ്യനും നിനക്ക് ദ്രോഹം വരുത്തുകയില്ല എന്ന് നീ വാദിക്കുന്നുണ്ടല്ലോ!" പ്രവാചകന്റെﷺ വചനം ഖൈസ്(റ) ഉദ്ധരിച്ചു. അപ്പോൾ ഉബൈദുള്ള പറഞ്ഞു: "നീ ഇന്ന് കള്ളം പറഞ്ഞതാണെന്ന് ഞാൻ നിനക്ക് മനസ്സിലാക്കിത്തരാം. ശിക്ഷിക്കുന്നവനെയും ശിക്ഷാ ഉപകരണങ്ങളെയും എന്റെ അടുക്കലേക്ക് കൊണ്ടുവരൂ!"
നിവേദകൻ പറയുന്നു: ആ നിമിഷം ഖൈസ്(റ) പെട്ടെന്ന് ചരിഞ്ഞു വീഴുകയും മരണപ്പെടുകയും ചെയ്തു. ശത്രുവിന് അദ്ദേഹത്തെ പീഡിപ്പിക്കാൻ സാധിച്ചില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1466ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം.ഇമാം അഹ്മദും(റ) തിർമിദി(റ)യ...
20/06/2026

Tweet 1466
ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം.

ഇമാം അഹ്മദും(റ) തിർമിദി(റ)യും ഇബ്നു ഹിബ്ബാനും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "അന്ത്യനാളിന് മുൻപായി ഹള്റമൗത്തിൽ നിന്നോ അല്ലെങ്കിൽ ഹള്റമൗത്തിന്റെ ഭാഗത്തുനിന്നോ ഒരു തീ പുറപ്പെടുകയും അത് ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും അഥവാ ഒരു സ്ഥലത്തേക്ക് നയിക്കുകയും ചെയ്യും." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങനെയുണ്ടാകുമ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നാണ് അവിടുന്ന് കൽപ്പിക്കുന്നത്?" തിരുനബിﷺ പറഞ്ഞു: "നിങ്ങൾ ശാം/ സിറിയ ഉൾപ്പെടുന്ന പ്രദേശം തിരഞ്ഞെടുക്കുക."

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പ്രസ്‍താവിച്ചു. "ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

അബൂ അവാന(റ), അബുത്തുഫൈലി(റ)ൽ നിന്ന്, അദ്ദേഹം ഹുദൈഫത്ത് ബിൻ അസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. "മദീനയ്ക്ക് സമീപമുള്ള റുകൂബയിൽ നിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

ഇമാം ഹാകിം(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. "ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

ഇമാം ഹാകിം(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഒരു യാത്രയിൽ തിരുനബിﷺക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മടങ്ങുമ്പോൾ, ചില ആളുകൾ ധൃതികൂട്ടി മദീനയിൽ പ്രവേശിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മദീന അതിന്റെ ഏറ്റവും നല്ല അവസ്ഥയിലായിരിക്കുമ്പോൾ തന്നെ നിങ്ങൾ അതിനെ ഉപേക്ഷിച്ചുപോകാൻ സമയമടുത്തിരിക്കുന്നു. ബുസ്റയിലെ വലിയ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ വർഖാൻ പർവതത്തിൽ നിന്ന് എപ്പോഴാണ് ആ തീ പുറപ്പെടുക എന്ന് ഞാൻ ആലോചിക്കുകയാണ്."

"ഈ തീ ഹിജ്റ വർഷം 654-ൽ പുറപ്പെടുകയുണ്ടായി അഥവാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മദീനയിലെ അഗ്നിപർവത സ്ഫോടനം." അൽ-അർജിനും അർ-റുവൈഥയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ കരിമ്പാറ പർവതങ്ങളിൽ ഒന്നാണ് ജബൽ വറിഖാൻ അഥവാ വരിഖാൻ പർവതം. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന ഒരാളുടെ വലതുവശത്ത് കാണുന്ന ആദ്യത്തെ പർവതമാണിത്. സുബുലുൽ ഹുദാ വർറഷാദ് എന്ന ഗ്രന്ഥത്തിലെ ലളിതമായ അനുബന്ധമാണിത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Address

Ponnani

Telephone

+919846422824

Website

Alerts

Be the first to know and let us send you an email when Voice Of Farooq Naeemi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share