30/03/2026
ധർമ്മപുരാണത്തിലെ വാക്കുകൾ തെറികളല്ല, ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണങ്ങൾ: ശ്രീ. സക്കറിയ
തസ്രാക്ക്: ഒ.വി. വിജയന്റെ നോവലായ 'ധർമ്മപുരാണ'ത്തിലെ വാക്കുകൾ തെറികളല്ല എന്നും, അവ ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണങ്ങൾ ആണെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും എഴുത്തച്ഛൻ പുരസ്‌കാര ജേതാവുമായ ശ്രീ. സക്കറിയ പറഞ്ഞു. അടിയന്തരാവസ്ഥ വക്തിജീവിതത്തിൽ സംഭവിച്ച ദുരന്തം പോലെ അനുഭവിച്ച ഒരാളാണ് വിജയൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.വി.വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച 'ഞാറ്റുപുരയിലെ അസ്തമയം' - ഒ.വി. വിജയന്റെ ചരമദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഒന്നാംതരം സ്മാരകങ്ങളിൽ ഒന്നായി ഒ.വി.വിജയൻ സ്‌മാരകം മാറിക്കഴിഞ്ഞു എന്നും കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ സ്മാരക സമിതി ഏറ്റവും ഉചിതമായി അത് നിർവഹിച്ചു എന്നും ശ്രീ. സക്കറിയ കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ ഡോ: സി.പി.ചിത്രഭാനു അധ്യക്ഷത വഹിച്ചു.
ഒ.വി.വിജയന്റെ മകൻ ശ്രീ. മധുവിന്റെയും ഡീസി ബുക്സിന്റെയും സഹായത്തോടെ സ്മാരകത്തിൽ നിർമിച്ച അഷ്‌റഫ് മലയാളി സ്മാരക ഒ.വി.വിജയൻ ഫോട്ടോ & കാർട്ടൂൺ ഗാലറി പ്രശസ്ത എഴുത്തുകാരൻ ശ്രീ. വൈശാഖൻ ഉദ്ഘാടനം ചെയ്തു. അർപ്പണ ബോധമുള്ള ഫോട്ടോഗ്രാഫറും കലാകാരനും ആയിരുന്നു അഷ്‌റഫ് മലയാളി എന്നദ്ദേഹം പറഞ്ഞു. അഷ്‌റഫ് മലയാളി സ്മാരക വീഡിയോ ഗാലറി ഡോ: കെ.പി.മോഹനൻ ഉദ്‌ഘാടനം ചെയ്തു. ശ്രീ. ഷൗക്കത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് 2025 ലെ ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. ഒ.വി.വിജയൻ സ്മാരക പുരസ്‌കാര ഫലകം വിഭാവനം ചെയ്ത ആർട്ടിസ്റ്റ് ഷിബു സിഗ്നേച്ചർ, അഷ്‌റഫ് മലയാളി സ്മാരക ഒ.വി.വിജയൻ ഫോട്ടോ & കാർട്ടൂൺ ഗാലറി ഡിസൈൻ ചെയ്ത ആർക്കിടെക്ട് ശ്രീമതി. ലക്ഷ്മി എന്നിവർക്ക് ഒ.വി.വിജയൻ സ്മാരക സമിതിയുടെ ഉപഹാരം ശ്രീ.സക്കറിയ, ശ്രീ.വൈശാഖൻ എന്നിവർ സമർപ്പിച്ചു.
ശ്രീ. എം.ശിവകുമാർ, ശ്രീമതി. എം.എൻ.ലതാദേവി എന്നിവർ ഒ.വി.വിജയന്റെ കഥകളുടെ ചൊൽക്കാഴ്ച്ച അവതരിപ്പിച്ചു. വിജയന്റെ കഥകളെ ആസ്പദമാക്കി ശ്രീമതി. നജ്മ സലിം ഏകപാത്ര നാടകം അവതരിപ്പിച്ചു. സ്മാരക സമിതി ട്രഷറർ സെക്രട്ടറി ശ്രീ. ടി.ആർ.അജയൻ സ്വാഗതവും, ശ്രീ. മുരളി എസ്. കുമാർ നന്ദിയും പറഞ്ഞു. ഒ.വി.വിജയന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയാണ് യോഗം ആരംഭിച്ചത്.
ശേഷം നടന്ന 'ഒ.വി.വിജയൻ ഓർമ്മ' സെമിനാർ പ്രശസ്ത നിരൂപകൻ ശ്രീ. ആഷാമേനോൻ ഉദ്ഘാടനം ചെയ്തു. കാലത്തിനതീതമായ നിലപാടുകളും ചിന്തകളുമാണ് വിജയന്റെ ഓർമ്മകളെ ജ്വലിപ്പിക്കുന്നത് എന്ന് സെമിനാർ വിലയിരുത്തി. പ്രൊഫ: പി.എ.വാസുദേവൻ അധ്യക്ഷത വഹിച്ച സെമിനാറിൽ, ശ്രീ. പ്രദീപ് പനങ്ങാട്, ശ്രീ. ടി.കെ.ശങ്കരനാരായണൻ, പ്രൊഫ: പി.മുരളി എന്നിവർ ഓർമ്മഭാഷണം നടത്തി. ശ്രീമതി. ലളിത മധു വിജയന്റെ നോവൽഭാഗം വായിച്ചു പ്രാരംഭം കുറിച്ചു. എഴുത്തുകാരായ ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം സ്വാഗതവും, ശ്രീ. പി.വി.സുകുമാരൻ നന്ദിയും പറഞ്ഞു.
ഒ.വി.വിജയന് പാലക്കാടൻ കവികളുടെ കാവ്യാഞ്ജലിയോടെയാണ് ചരമദിനാചരണം സമാപിച്ചത്. കാവ്യസദസ്സ് പ്രശസ്ത കവി ശ്രീ. പി.എം.ഗോവിന്ദനുണ്ണി ഉദ്‌ഘാടനം ചെയ്തു. കവി ശ്രീമതി. ജ്യോതിബായ് പരിയാടത്ത് അധ്യക്ഷത വഹിച്ചു. കവികൾ ഡോ: ജയകൃഷ്ണൻ വല്ലപ്പുഴ, ശ്രീ. പദ്മദാസ്, ശ്രീ. നിരഞ്ജൻ ടി.ജി., ഡോ: സുഷമ ബിന്ദു, ഡോ: എം.പി.പവിത്ര, ശ്രീമതി. മഞ്‍ജു പി.എൻ., ശ്രീ. മഹേന്ദർ, ശ്രീ. നയനൻ നന്ദിയോട്, ശ്രീമതി. സംഗീത കുളത്തൂർ, കുമാരി. സ്നേഹ കണ്ണൻ, ശ്രീ. രാജീവ് പിള്ളത്ത്, ശ്രീ. സിജേഷ് കെ.ജി., ശ്രീമതി. പ്രിയ കരിങ്കരപ്പുള്ളി, ശ്രീമതി. അനശ്വര പി. പങ്കജ്, ശ്രീ. ഹരി കൊടുന്തിരപ്പുള്ളി, അഡ്വ: മധുബൻ എന്നിവർ കവിതകളിലൂടെ ഒ.വി.വിജയന് സർഗാഞ്ജലി അർപ്പിച്ചു. ശ്രീമതി. ശാന്തി പാട്ടത്തിൽ പ്രാരംഭം കുറിച്ച സെഷനിൽ ശ്രീ. മുരളി എസ് കുമാർ സ്വാഗതവും, ശ്രീ. മനോജ് വീട്ടിക്കാട് നന്ദിയും പറഞ്ഞു.