01/05/2026
മെയ് 1 – ലോക തൊഴിലാളി ദിനം
തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായുള്ള ദീർഘകാല സമരങ്ങളുടെ സ്മരണയാണ് മെയ് ദിനം. വ്യവസായ വിപ്ലവത്തിനു ശേഷം ലോകമെമ്പാടും തൊഴിലാളികൾ നീണ്ട ജോലി സമയം, കുറഞ്ഞ കൂലി, മനുഷ്യാവകാശങ്ങളുടെ അഭാവം എന്നിവക്കെതിരെ സംഘടിതമായി പോരാടി. അതിന്റെ ഭാഗമായാണ് 1886-ൽ അമേരിക്കയിലെ ചിക്കാഗോയിൽ എട്ടുമണിക്കൂർ ജോലി എന്ന ആവശ്യവുമായി നടന്ന സമരവും അതിലെ രക്തസാക്ഷിത്വവും മെയ് ദിനത്തിന്റെ അടിസ്ഥാനം ആയി മാറിയത്. 1889-ൽ മെയ് 1 ലോക തൊഴിലാളി ദിനമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ 1923-ൽ മദ്രാസിൽ ആദ്യമായി മെയ് ദിനം ആചരിച്ചു.
ഇന്ത്യയിലും തൊഴിലാളി സമരങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ വളർച്ചയും തൊഴിൽനിയമങ്ങളുടെ രൂപീകരണവും തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ നിർണായകമായി.
ഇന്ന് ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നാല് ലേബർ കോഡുകൾ നടപ്പിലാക്കിയതോടെ ജോലി സമയം, തൊഴിൽ സുരക്ഷ, യൂണിയൻ അവകാശങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കരാർ തൊഴിൽ, ഗിഗ്/പ്ലാറ്റ്ഫോം തൊഴിലുകൾ, അസംഘടിത മേഖലയിലെ വളർച്ച തൊഴിലാളികളുടെ സുരക്ഷയും സ്ഥിരതയും കുറയ്ക്കുന്നു. പല ഇടങ്ങളിലും 10–12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നു; കുറഞ്ഞ കൂലി, കൃത്യമായി അവധി ലഭിക്കാത്തത്, സാമൂഹിക സുരക്ഷയുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ തുടരുന്നു.
കൃത്രിമ ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതിക മാറ്റങ്ങൾ തൊഴിൽ രംഗത്തിന്റെ സ്വഭാവം മാറ്റുകയാണ്. പുതിയ അവസരങ്ങൾ ഉണ്ടാകുമ്പോഴും ജോലി അനിശ്ചിതത്വവും ഡിജിറ്റൽ ചൂഷണവും വർധിക്കുന്ന പ്രവണതയും കാണുന്നു.
ഇത്തരം സാഹചര്യത്തിൽ തൊഴിലാളികളുടെ സംഘടിക്കലും ഐക്യവും അനിവാര്യമാണ്. സംഘടിതമായ ഇടപെടലുകൾ വഴിയാണ് ന്യായമായ വേതനം, മാന്യമായ ജോലി സമയം, സുരക്ഷിത തൊഴിൽ സാഹചര്യം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാൻ കഴിയുന്നത്.
കുറഞ്ഞ വേതനം (Minimum Wage) ഉറപ്പാക്കാനും വിലക്കയറ്റത്തിന് അനുസരിച്ച് പരിഷ്കരിക്കാനും സർക്കാർ തല ഇടപെടലുകൾ ഉണ്ടാകണം.
ഗിഗ്, കരാർ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ (PF, ESI, ഇൻഷുറൻസ്) ഉറപ്പാക്കാനുംട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യവും നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും കഴിയണം.
തൊഴിൽനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണവും നടപടി സംവിധാനവും രൂപീകരിക്കാത്തതും സ്ത്രീകളും അസംഘടിത മേഖലയിലുള്ള തൊഴിലാളികളും നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കാൻ നയങ്ങൾ ശക്തിപ്പെടുത്താതും ഇന്ത്യയിലെ തൊഴിലാളി പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ, ഐക്യരാഷ്ട്രസഭ (UN)യും ILOയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണം.
“എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം” എന്ന അടിസ്ഥാനാവകാശം ഇന്നും അത്യന്തം പ്രസക്തമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ്മയും സമരവും ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
സംഘടിച്ച് ശക്തരാകുവാൻ ആഹ്വാനം ചെയ്ത് കൊണ്ട് എല്ലാവർക്കും ജനസംസ്കൃതിയുടെ മെയ് ദിനാശംസകൾ ✊