27/04/2026
മൂന്ന് മണിക്കൂർ നേരം തെരെഞ്ഞുടുപ്പ് ജോലിക്കാരായ ഉദ്യോഗസ്ഥർക്ക് സ്ട്രോങ് റൂമിൽ എന്തായിരുന്നു പണി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.
ബൂത്തുകളിലെ കണക്കുകൾ ഒത്ത് നോക്കുകയായിരുന്നു എന്ന മറുപടി വിലപ്പോവില്ല. വോട്ടെടുപ്പ് കഴിഞ്ഞ് കണക്കുകൾ എല്ലാം ഒത്തുനോക്കി ഫോം 17C പൂരിപ്പിച്ച് നൽകിയ ശേഷമാണ് ഇവിഎം സീൽ ചെയ്യുന്നത്. 11 ദിവസം കഴിഞ്ഞ് എന്ത് കണക്കാണ് ഒത്ത് നോക്കാനുള്ളത്?
കണക്കുകൾ വല്ലതും നോക്കാനുണ്ടെങ്കിൽ തന്നെ അതിന് ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിൽ പോകേണ്ട കാര്യമെന്താണ്?
സംശയകരമായ സാഹചര്യം ഉണ്ടായാൽ എണ്ണാൻ വേണ്ടിയാണ് വിവി പാറ്റ് സ്ലിപ്പുകൾ പ്രിന്റ് ചെയ്യുന്നത്, പക്ഷേ രാജ്യത്ത് ഇന്നേവരെ അവ എണ്ണാൻ അനുവദിച്ചിട്ടില്ല. സുപ്രീം കോടതി പോലും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.
വിവി പാറ്റ് എണ്ണില്ല എന്നുറപ്പാണ്, 25 ശതമാനം ബൂത്തുകളിൽ എങ്കിലും വിവി പാറ്റ് എണ്ണാത്ത പക്ഷം യുഡിഎഫ് റീപോളിങ് ആവശ്യപ്പെടണം. വോട്ട് എണ്ണിക്കഴിഞ്ഞ് ഫലം പ്രഖ്യാപിച്ച ശേഷം ഒരു ചുക്കും നടക്കില്ല. ഫോം 17സി യിലെയും വോട്ടിംഗ് മെഷീനിലെയും വോട്ടുകൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ തിരിമറി നടന്നു എന്ന് ഉറപ്പിക്കാം, മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ പക്ഷേ അത്തരം ആയിരക്കണക്കിന് പരാതികൾ ഇലക്ഷൻ കമ്മീഷൻ മുഖവിലക്ക് എടുത്തിട്ടില്ല എന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയാണ്.
വോട്ടെണ്ണലിന് മുമ്പേ യുഡിഎഫ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ അണ്ടി പോയ അണ്ണാന്റെ അവസ്ഥയാകും, എൽഡിഎഫിന്റെ ഈ വിഷയത്തിലെ മൗനം ശ്രദ്ധിക്കുക. വോട്ടിന് നോട്ട് വിതരണത്തിലും സ്ട്രോങ് റൂം തുറക്കലിലുമൊന്നും അവർക്ക് ആശങ്കയില്ല, മുമ്പ് പിഎം ശ്രീക്കെതിരെ ഘോരഘോരം പ്രസംഗിച്ചു നടന്നവർ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പിഎം ശ്രീയെ ന്യായീകരിച്ചതിന് സമാനമാണ് ഇലക്ഷൻ പ്രോസസ്സിലെ എല്ലാ സംശയങ്ങളും നീങ്ങിയ പുതിയ ഇടത് പക്ഷം.
- ആബിദ് അടിവാരം