12/08/2025
മറ്റൊരാളുടെ കണ്ണ് നിറയുന്നത് കാണുമ്പോൾ.. അതാരെന്നറിയാതെ,കഥ എന്തെന്നറിയാതെ ചിലപ്പോൾ നമുക്കും കണ്ണ് നിറയും.ജീവൻ മാത്രമല്ല, ജീവിതങ്ങളും കരുതൽ ആഗ്രഹിക്കുന്നു...
സംഗീതമേ ജീവിതം ഫൌണ്ടേഷന്റെ ഇതുവരെയുള്ള യാത്രാനുഭവങ്ങളിൽ മറ്റൊന്നിനോട് താരതമ്യം ചെയ്യാനില്ലാത്ത നിമിഷങ്ങളും അനുഭവങ്ങളും ഒത്തിരിയുണ്ടായിട്ടുണ്ട്. എങ്കിലും, മറക്കാനാവാത്ത കുറെ നിമിഷങ്ങളാണ് ഇന്നത്തെ ദിവസം സമ്മാനിച്ചത്.
വിന്ധ്യ പർവ്വത നിരകളിൽ, മധ്യപ്രദേശുമായി ചേർന്ന് കിടക്കുന്ന ഉത്തർപ്രദേശിലെ ഒരു ജില്ലയാണ് ചിത്രകൂട്. ഇന്ന് രാവിലെയാണ് ചിത്രകൂടിലെ മണിക്ക്പൂരിൽനിന്നും ലക്ഷ്മൺ എന്ന് പേരായ വൃദ്ധനായ ഒരു
പാവപ്പെട്ട കർഷകൻ തന്റെ രണ്ട് ബന്ധുക്കളോടൊപ്പം നൂറുകണക്കിന് കിലോമീറ്റർ താണ്ടി, തനിക്ക് മുൻപൊരിക്കലും കേട്ടറിവ് പോലുമില്ലാത്ത കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയത്.
അദ്ദേഹത്തെ സംബന്ധിച്ച് തന്റെ മൂത്തമകൻ സന്ദ്റാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുണ്ട് സന്ദ്റാമിന്.സ്വന്തം ഗ്രാമത്തിൽ കുടുംബത്തോടൊപ്പം കൃഷി ചെയ്ത് ജീവിക്കുകയായിരുന്നു സന്ദ് റാം. മൂന്ന് വർഷങ്ങൾക്ക് മുൻപ് രണ്ടു സുഹൃ ത്തുക്കൾക്കൊപ്പം മെച്ചപ്പെട്ട വരുമാനത്തിനായി
ഡൽഹിയിൽ ജോലിതേടി പോയതാണ്. കുറേനാളത്തെ അലച്ചിലിനൊടുവിൽ അവർക്ക് ഒരിടത്തു ജോലികിട്ടി.കിടക്കാനുള്ള ഇടവും ഭക്ഷണവും കിട്ടിയെങ്കിലും മൂന്നു മാസം കഴിഞ്ഞിട്ടും അവരുടെ മുതലാളിia പ്രതിഫലമൊന്നും നൽകിയില്ല. നിരാശരായ അവർ നിസ്സഹായരായി നാട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.. ഡൽഹി റയിൽവെ സ്റ്റേഷനിൽ വച്ച് സന്ദ് റാമിനെ സുഹൃത്തുക്കൾക്ക് നഷ്ടപ്പെട്ടു. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താ നാവാതെ സുഹൃത്തുക്കൾ രണ്ട് പേരും നാട്ടിൽ തിരിച്ചെത്തി.നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിലും മകനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ ഗ്രാമത്തിലെ ആചാരപ്രകാരം മാതാപിതാക്കൾ
മകന് ശേഷക്രിയകളും നടത്തി.
മുൻപ് ഒരിക്കലും തന്റെ ഗ്രാമത്തിൽ നിന്നും പുറത്തെങ്ങും പോയി പരിചയമില്ലായിരുന്നു സന്ദ് റാമിന്. പൊതുവെ കൂടുതൽ സംസാരിക്കാത്ത പ്രകൃതക്കാരനായ അയാൾക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. മൂന്നു മാസംജോലി അധ്വാനിച്ചതിന്റെ ശമ്പളം പോലും ലഭിക്കാതെ വന്നപ്പോൾ മനസ്സ് അസ്വസ്ഥമായ അയാൾ നടന്നു നീങ്ങിയപ്പോൾ സുഹൃത്തുക്കളിൽ നിന്നും വേർപെട്ടു പോയതായിരിക്കാം.
സുഹൃത്തുക്കളെ കാണാതായ വെപ്രാളത്തിനിടയിൽ ഓടിക്കയറിയ ട്രെയിൻ ഒരു രാത്രി പുലർന്നിട്ടും ഓടിക്കൊണ്ടേയിരുന്നു. പരിചയമുള്ള ആളുകളോ കാഴ്ചകളോ ഇല്ല. കയ്യിൽ ആവശ്യത്തിന് കാശില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു ഗ്രാമീണന്റെ നിഷ്കളങ്കമായ മനസ്സിന്റെ താളം തെറ്റുന്നത് സ്വാഭാവികം.
അടുത്ത ദിവസം വൈകീട്ട്,യാത്രക്കാർ പറഞ്ഞതനുസരിച്ചായിരിക്കാം , റയിൽവെ പോലിസ്, കോഴിക്കോട് ഇറക്കിവിട്ട് സന്ദ് റാമിനെ പോലീസിനെ ഏൽപ്പിച്ചു. പിന്നീട് രണ്ട് വർഷത്തോളം ഗവണ്മെന്റ് മാനസിക രോഗാശുപത്രിയിൽ ചികിത്സയിൽ. രോഗം ഭേദമായതിനെ തുടർന്ന് പോകാനിടം അറിയാത്തതിനാൽ വെള്ളിമാട് കുന്ന് ആശാഭവനിൽ കഴിഞ്ഞ 8 മാസക്കാലമായി താമസിച്ചു വരികയായിരുന്നുസന്ദ് റാം.
സ്വന്തം നാടിനെക്കുറിച്ച് ചോദിക്കുമ്പോൾ മണിക് പ്പൂർ എന്നതിനപ്പുറം മറ്റൊന്നും പറയാനറിയാത്തതിനാൽ ആശാ ഭവനിലെ മറ്റനവധി നിരാശ്രരിൽ ഒരാളായി കഴിയുകയായിരുന്നു.
ആശാഭവനങ്ങളിലും വൃദ്ധ സദനങ്ങളിലും കഴിയുന്നവരെ അറിയുന്നതിനും അവർക്ക് ആശ്വാസവും ഉല്ലാസവും നൽകുന്നതിനും ഒപ്പം അവരുടെ കാഴ്ചപ്പാടുകളിലും സാഹചര്യങ്ങളിലും ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാനുള്ള സംഗീതമേ ജീവിതം ഫൌണ്ടേഷന്റെ എളിയ ശ്രമമാണ് ആശാവർഷം എന്ന project.ഇതിന്റെ ഭാഗമായി ഒരുപാട് തവണ ഞങ്ങൾ ആശാഭാവൻ സന്ദർശിക്കുകയും അവിടത്തെ ആളുകളുമായി സംവദി ക്കുകയും ചെയ്യാറുണ്ട്. പോകാനിടമില്ലാത്ത, വീടും നാടും അറിയാത്ത ഒരുപാട് പേർ അവിടെയുണ്ട്. അവരിൽ പലരേയും അന്വേഷിച്ചു തളർന്ന അവരുടെ ബന്ധുക്കളും എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവാം.
ഇന്ന് വൈകീട്ട്, യാത്രയയപ്പിനായി ഒരുക്കിയ ചടങ്ങിലൂടെ,സന്ദ് റാം
അയാളുടെ പിതാവിനോപ്പം യാത്രയായ നിമിഷങ്ങൾ വികാര നിർഭരമായിരുന്നു.യാത്രയയപ്പ് നൽകിയവരിൽ, പറയാൻ വാക്കുകളില്ലാത്ത, തിരഞ്ഞു പോകാൻ ഇടമില്ലാത്ത, തിരഞ്ഞു വരാൻ ആരുമില്ലാത്ത നിർവ്വികാരമായ കുറേ കണ്ണുകളും ഉണ്ടായിരുന്നു...
ഞാൻ ചിന്തിക്കുകയായിരുന്നു... ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് നമ്മളെ മറ്റൊന്നാക്കുന്നത്. ഒരനുഭവവും ആർക്കും അന്യമല്ല.നമ്മളാരും അന്യരുമല്ല!
ആശാഭവനിൽ ജീവിക്കുന്നവരിൽ ആശ നിലനിർത്തുന്ന അവിടത്തെ സുപ്രണ്ട് ഐശ്വര്യ മാഡം, അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന മറ്റ് ജീവനക്കാർ, സന്ദ് റാമിന്റെ രക്ഷിതാക്കളെ കണ്ടെത്തുന്നത് വരെ അക്ഷീണം പ്രവർത്തിച്ച മുൻ ഐ.ബി. ഉദ്യോഗസ്ഥൻ ശിവൻ കൊട്ടൂളി എന്ന ബഹുമാന്യനായ നല്ല മനുഷ്യൻ, അദ്ദേഹത്തോടൊപ്പം നിന്ന് സഹായിച്ച മനുപ്രസാദ്, യാത്രയാക്കാൻ എത്തിയ ആളുകൾ, യാത്ര തുടരുന്ന സംഗീതമേ ജീവിതത്തിന്റെ ഒപ്പം നിൽക്കുകയും നടക്കുകയും ചെയ്യുന്ന പ്രിയ കുടുംബാംഗങ്ങൾ, സന്മനസ്സുകൾ.. നല്ല മനസ്സുകൾ ഒരുമിച്ചു നിന്നാൽ എല്ലാം എളുപ്പമാകും!
എല്ലാവർക്കും സ്നേഹം. 🌹
അഡ്വ. അബ്ദുൽ അസീസ്
സംഗീതമേ ജീവിതം ഫൌണ്ടേഷൻ
11-08-2025