15/09/2024
എന്റെ നീലൂരു കഥകൾ തുടരുന്നു
എല്ലാവർക്കും ഒരു നല്ല തിരുവോണം ആശംസിക്കുന്നു
നല്ല സ്വിസ് പെർഫ്യൂമിൻറ്റെ സുഗന്ധമുള്ള ആ കത്തുകളും കൂടെ വരുന്ന ചെക്കുകളും വലിയൊരു ആശ്വാസം തന്നെ ആയിരുന്നു .. ചാച്ചായി എന്നും രാവിലെ എഴുന്നേറ്റു കൃത്യമായി മുഖം ഷേവ് ചെയുന്ന ആളായിരുന്നു .. ഒരിക്കൽ പോലും ബാർബർ കുഞ്ഞുകുഞ്ഞിന്റെ കടയിൽ ഷേവ് ചെയ്തതായി എന്റെ ഓർമ്മയിൽ ഇല്ല .. എന്നാൽ മാസത്തിൽ ഒരു തവണ എങ്കിലും മുടി പറ്റെ വെട്ടി എന്നും ബിൽ ക്രീം പരാതി പുറകോട്ടു ചീകിവച്ചു .. ഷർട്ടിന്റെ കോളറിൽ ഒരു ഹാൻഡ് കർചീഫ് മടക്കിവച്ചേ ചാച്ചായി പുറത്തേക്കു പോയിരുന്നുള്ളു .. ഒരിക്കൽ പോലും കൈലിമുണ്ടു ഉടുത്തു കല്ലടപൂതക്കു പോയിരുന്ന ചാച്ചായിയെ ഞാൻ കണ്ടിരുന്നില്ല .. അന്നത്തെ കാലത്തു പോളിസ്റ്റർ മുണ്ടു ഉണ്ടായിരുന്നെങ്കിലും ഒറ്റമുണ്ടു ആയിരുന്നു ചാച്ചയ്ക്കിഷ്ടം .. ഞാനിതു പറയാൻ കാര്യം ഒരിക്കൽ പോലും ഇപ്പോഴും എന്റെ അപ്പന്റെ ഡ്രസ്സ് സെൻസ് നിലനിറുത്താൻ എനിക്ക് സാധിച്ചിട്ടില്ല എന്ന സങ്കടം കൊണ്ടാണ് .. വീടിന്റെ കാര്യം നേരത്തെ പറഞ്ഞു .. മൂന്നര ഏക്കറോളം വരുന്ന.. കൃഷിഭൂമിയിൽ അന്ന് മൂന്നു തട്ടായി — റബ്ബർ — കശുവണ്ടി —പിന്നെ കപ്പ .. പിന്നെ ഇടവിളകളായി ഇഞ്ചി മഞ്ഞൾ തുടങ്ങിയവ ആയിരുന്നു കൃഷി .. കൂടാതെ ..പന്നി പശു കോഴി എന്നിവയും കുറേക്കാലം മുയലും ഉണ്ടായിരുന്നു.. വെള്ളത്തിന് ഏറെ ക്ഷാമമുള്ള പ്രദേശമാണ് നീലൂർ വർഷത്തിൽ 8 മാസവും വെള്ളം ചുമക്കേണ്ട അവസ്ഥ ആയിരുന്നു അന്നുണ്ടായിരുന്നത് .. ഇതൊക്കെ നീലൂരിന്റെ ഒരു രേഖാ ചിത്രം .. വർണ്ണങ്ങൾ വിതറുന്ന നല്ല അയൽവാസികളും ആയി അടുത്ത ദിവസം കാണാം മുൻപ് പറഞ്ഞതുപോലെ എട്ടുമാസം വെള്ളം ചുമക്കേണ്ട അവസ്ഥയാണ് ശരാശരി നീലൂരുകാർക്കു .. നീലൂരിനെ അറിയാത്തവർക്കായി .. നീലൂർ കോട്ടയം ജില്ലയിലെ അവസാനത്തെ അവികസിത ഗ്രാമം .. പിന്നെ ഇടുക്കി ജില്ലയാണ് ..നീലൂരിൽ ആകപ്പാടെ ഉള്ളത് ഒരു ബോർഡിങ് സ്കൂൾ ആണ് ..പക്ഷെ അത് ഒരു ഒന്നൊന്നര സ്കൂൾ തന്നെയാണ് കേട്ടോ .. പേരെടുത്തു പറയപ്പെട്ട ഒരു സ്ഥാപനങ്ങളും നീലൂരിൽ ഇല്ല പക്ഷെ സെന്റ് ജോസഫ് സ്കൂൾ .. എൽ പി .. യു പി .. പ്രത്യേകമായി ഹൈ സ്കൂൾ വളരെ പേരുകേട്ട സ്കൂൾ തന്നെ കേട്ടോ.. പല പ്രമുഖകരും പഠിച്ചിറങ്ങിയ സ്കൂൾ .. പേരെടുത്തു പറഞ്ഞാൽ . നമ്മുടെ നെടുമ്പാശ്ശേരി എയർപോർട്ട് എം ഡി വി ജെ കുരിയൻ .. മുൻ ഐ എസ് ആർ ഓ മെമ്പർ മാത്തുക്കുട്ടി പിണക്കാട്ടു( ഒഫീഷ്യൽ പേര് അറിയില്ല ) ഇപ്പോഴത്തെ ബിസ്സിനസ്സ് പ്രമുഖൻ മാത്യു പാറയിൽ(ഡെയ്‌ലി ഡിലൈറ്റ് ) റിസോർട് ആൻഡ് ടൂറിസം ഉടമസ്ഥരായ കല്ലറക്കൽ ഗ്രൂപ്പ് .. രാജീവ് .. രാജേഷ് .. പിന്നെ ഹെറിറ്റേജ് ..ടൂറിസം ഗ്രൂപ്പ് ഓണർ ആയ ജോസ് ജെ നീരാക്കാൻ (ഗ്രീൻ ആർക് റിസോർട് തേക്കടി ) തുടങ്ങി പല വ്യക്തികളും .. ഒരു കാര്യം പറയാം നീലൂർ ഹൈ സ്കൂളിൽ നിന്നും പത്താം ക്ലാസ്സു പാസ്സായ ആരും ..ഇന്നും ആരുടെ മുൻപിലും കൈ നീട്ടി ജീവിക്കേണ്ട അവസ്ഥ എന്റെ അറിവിൽ വന്നിട്ടില്ല .. എന്തായാലും സ്കൂൾ അങ്ങിനെ നിൽക്കട്ടെ .. ഞാൻ കുറച്ചു വേഗത്തിൽ സഞ്ചരിച്ചു പോയി .. കുറച്ചുകൂടി പുറകോട്ടു പോകാം .. നീലൂർ എന്ന സ്ഥലത്തു എന്റെ ഓർമ്മയിലെ ആദ്യത്തെ വലിയ വിദ്യാഭ്യാസസ്ഥാപനം ഞാൻ പഠിച്ച കളരിയാണ് ... എന്റെ പെങ്ങൾ ലീലാമ്മച്ചേച്ചിക്കു അന്ന് നീലൂർ സർവീസ് സഹകരണബാങ്കിന്റെ താഴത്തെ നിലയിൽ ഒരു തയ്യൽ കടയും കൂടെ തയ്യൽ പരിശീലന കേന്ദ്രവും ഉണ്ടായിരുന്നു .. നേരം വെളുത്താൽ വീട്ടിലെ ഒട്ടുമിക്ക അടുക്കളപ്പണികളും കഴിഞ്ഞു .. കാലിലും ദേഹത്തും കരപ്പൻ ചൊറി പിടിച്ച എന്നെ ചൂടുവെള്ളത്തിൽ കുളിപ്പിച്ച് പൗഡറും ഇടുവിച്ചു .. കളരിയിൽ കൊണ്ടുപോയി ഇരുത്താൻ ലീലാമ്മച്ചേച്ചി കൊണ്ടുപോകും .. (കുളിപ്പിക്കുമ്പോൾ കുനിഞ്ഞുനിന്നു കാലു തേക്കുമ്പോൾ വേദനകൊണ്ടു ലീലാമ്മച്ചേച്ചിയുടെ മുതുകത്തു ഇടിച്ച ഇടിയുടെ വേദന ഒന്നും ഒരമ്മയും അനുഭവിച്ചുണ്ടാവില്ല )
പക്ഷെ ലീലാമ്മച്ചേച്ചി എന്നെ കളരിയിലാക്കി തയ്യൽ ക്ലാസ്സിൽ ചെല്ലുന്നതിനു മുൻപായി ഞാൻ തയ്യൽ ക്ലാസ്സിൽ എത്തിയിരിക്കും .. അതിനും കാരണം ഉണ്ട് .. ചാണകത്തിൻന്റെ മണമുള്ള ചാണകകുണ്ടൻ ആശാന്റെ കഥയുമായി നാളെ കാണാം .. ക്ഷമിക്കണം അയൽവാസികളിലേക്കു അതിനു ശേഷം വരാം .. കാരണം നീലൂർ ഒരു വലിയസംഭവമാണ് എവിടെ തുടങ്ങിയാലും തീർക്കാൻ പറ്റാത്ത ഒരു സംഭവം .. കാണാം വീണ്ടും അടുത്ത അധ്യായത്തിൽ ..
പണ്ട് കൂട്ടപ്ലാവ് എന്നറിയപ്പെട്ടിരുന്ന വഴിയായിരുന്നു പിന്നീട് കിഴിമണ്ണ് എന്ന പേരിൽ മാറ്റപ്പെട്ടതു .. കൂട്ടപ്ലാവിന്റെ അതിർത്തി അന്ന് പുളിക്കൽ അപ്പായിയുടെ വീടിന്റെ അടുത്തുവരയെ ഉണ്ടായിരുന്നുള്ളു .. നാലടി മണ്ണുവാരിപ്പാത കുളത്തറ പറമ്പിന്റെ അതിരുവരെയും . ഒന്നരകിലോമീറ്റർ ദൂരം വരുന്ന ഈ വഴിയിയാണ് നീലൂർ എന്നറിയപ്പെടുന്ന കല്ലടപൂതയിലേക്കുള്ള ഞങ്ങളുടെ പ്രവേശന പാത .. ആ വഴികൾക്കു ജീവൻ ഉണ്ടായിരുന്നെങ്കിൽ .. എന്റെയും ഞള്ളിയിൽ ഇച്ചിപ്പന്റെയും വളയന്തോട്ടി ജോജോയുടെയും കലൂർ കുഞ്ഞുമോന്റെയും ഒരായിരം കഥകൾ ഇപ്പോൾ വിളിച്ചു പറഞ്ഞേനെ .. അവർ പറഞ്ഞില്ലെങ്കിലും ഞാൻ പറയും കേട്ടോ .. ഞങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് എഴുത്തു കളരിയിൽ നിന്നാണ് .. കവിയിൽ ജോസുചേട്ടന്റെ കടയുടെ അവസാനം ഒരു തടി മറയാൽ നിർമിച്ച ഒരു ഓലപ്പുരയാണെന്നാണ് എന്റെ ഓർമ്മ .. ഞാൻ ആദ്യാക്ഷരം കുറിച്ച കളരി .. ക്ഷമിക്കുക ആശാന്റെ പേര് ഞാൻ മറന്നുപോയി .. അദ്ദേഹം നീലൂരുകാരൻ തന്നെ ആയിരുന്നോ അതോ പുറത്തുനിന്നും വന്നു കളരിനടത്തിയിരുന്ന ആളായിരുന്നോ എന്നും എനിക്കറിയില്ല .. എന്നെ രാവിലെ കുളിപ്പിച്ച് നിക്കറും പുള്ളി കുത്തുകളുള്ള ഷർട്ടും ഇടുവിച്ചു ലീലാമ്മച്ചേച്ചി തയ്യൽക്കടയിൽ പോകുമ്പോൾ കൊണ്ടുപോകും .. ചേട്ടന്മാർ അതിനുമുമ്പേ സ്കൂളിൽ പോയിരിക്കും .. കല്ലടപൂതക്കുള്ള നടപ്പുവഴിയിൽ ലീലാമ്മച്ചേച്ചിയുടെ കൂട്ടുകാരികളും തയ്യൽ പഠിക്കുന്ന ശിഷ്യഗണവും കൂടും .. അതിൽ പ്രധാന ശിഷ്യ വടയാറ്റു മരിയ ചേച്ചി പകുതിവഴിൽ ഞങ്ങളുടെ ഒപ്പം ചേരും .. സത്യത്തിൽ എന്നെ കുഞ്ഞമ്മച്ചി പ്രസവിച്ചു എങ്കിലും വളർത്തമ്മമാർ എനിക്ക് ഏറെയാണ് .. ലീലാമ്മച്ചേയിയുടെ ശിഷ്യഗണങ്ങൾ എല്ലാം എന്നെ എടുത്തുകൊണ്ടും ചോറുവാരിത്തന്നും ഒക്കെ കൊണ്ടുനടന്നിട്ടുണ്ട് .. ആ ഭാഗ്യം ഞങളുടെ കുടുംബത്തിലോ എന്റെ കൂട്ടുകാരുടെ ഇടയിലുമൊ ആർക്കും കിട്ടിയിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല ... കാലത്തു നടന്നു പത്തുമണിയോടെ .. കല്ലടപൂത്ത കവലയിൽ എത്തിയയാൾ ലീലാമ്മച്ചേച്ചി പതിയെ എന്നെ കളരിയുടെ പടി കടത്തിവിടാനുള്ള ശ്രമം ആരംഭിക്കും .. എന്റെ സർവശക്തിയും എടുത്തു ഞാൻ ചേച്ചിയുടെ സാരിയിൽ വലിഞ്ഞുമുറുകി പിടിക്കും .. അവസാനം കരഞ്ഞു കാലിടറി ഞാൻ ആശാന് അടിയറവു പറയും .. പക്ഷേ ലീലാമ്മച്ചേച്ചി തയ്യൽ കടയിലെത്തി ഒരുമണിക്കൂറിനുള്ളിൽ ആശാൻ എന്നെ തയ്യൽ കടയിൽ എത്തിക്കും .. ഞാൻ പെട്ടന്ന് അക്ഷരം പഠിക്കുന്നതുകൊണ്ടല്ല മറിച്ചു ഒരക്ഷരം പോലും പഠിക്കാതെ ഒറ്റ മണിക്കൂർ ഒറ്റശ്വാസത്തിൽ കരഞ്ഞു ആശാന്റെ മാത്രമല്ല കല്ലടപൂത്തക്കാരെ മുഴുവൻ നട്ടം തിരിക്കുന്ന അപൂർവ്വ സിദ്ധിയുള്ള ഒരേ ഒരു ശിഷ്യൻ ഞാൻ മാത്രമായിടുന്നു .. എങ്കിലും ആ ആശാൻ പഠിപ്പിച്ച ആദ്യാക്ഷരങ്ങൾ തന്നെയാണ് ഞാൻ ഇവിടെ കുറിക്കുന്നത് .. ഒരായിരം പ്രണാമം .. കടയിൽ തിരിച്ചെത്തിയാൽ ലീലാമ്മച്ചേച്ചിയും ശിഷ്യകളും ഒറ്റ ചോദ്യമാണ് .. എന്താടാ നിനക്ക് പഠിക്കേണ്ട എന്ന് .. അപ്പോൾ ഞാൻ പറയും.. ആ ആശാന് മുഴുവൻ ചാണകത്തിന്റെ മണമാ നല്ല മണമുള്ള ആശാന്റെ അടുത്ത ഞാൻ പഠിക്കുന്നുള്ളു എന്ന്.. കൂടെ ആശാന് ഞാനൊരു പേരും ഇട്ടു ചാണക കുണ്ടൻ ആശാൻ .. കാരണം ചാണകം മെഴുകിയ തറയിൽ ഇരുന്നു പഠിപ്പിച്ചെഴുനേൽക്കുമ്പോൾ .. വെള്ള മുണ്ടിന്റെ പുറകുഭാഗം മുഴുവൻ മെഴുകിയ ചാണകത്തിന്റെ കറുത്ത പാടുകളായിരിക്കും .. എന്റെ ഓർമ്മയിൽ ഒരിക്കൽ പോലും ആ ആശാൻ എന്നെ തല്ലിയിട്ടില്ല .. കറുത്ത നിറമുള്ള ചാണകത്തിന്റെ മണമുള്ള വെളുത്ത ഹൃദയമുള്ള ആ നല്ല ആശാന് ഈ അധ്യായം സമർപ്പിച്ചു കൊണ്ട് വീണ്ടും കാണാം
ആശാൻ കളരിയിലെ അങ്കവും കഴിഞ്ഞു തയ്യൽക്കടയിൽ എത്തുന്ന എനിക്ക് അടുത്ത ഡിമാൻഡ് ചന്ദ്രൻപിള്ളേച്ചന്റെ കടയിലെ ബോണ്ടയാണ് .. അന്ന് നീലൂരിൽ രണ്ടു ചായക്കടകളാണ് ഉണ്ടായിരുന്നത് ചന്ദ്രൻപിള്ളേച്ചന്റെ ചായക്കട വളരെ പ്രസിദ്ധം .. പ്രധാനമായും വെള്ളയപ്പവും മുട്ടക്കറിയും .. ദോശയും ചമ്മന്തിയും പിന്നെ രാവിലെ പതിനൊന്നുമണിമുതൽ ബോണ്ട പരിപ്പുവട ഉള്ളിവട എന്നിവയും ഉച്ചക്ക് നല്ല നാടൻ ഊണും .. ഇതൊക്കെയായിരുന്നു പ്രധാന വിഭവങ്ങൾ .. എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും രുചിയുള്ളതും വലുപ്പം ഉള്ളതും ആയ ബോണ്ട ഒരിടത്തുനിന്നും കഴിച്ചിട്ടില്ല .. കൃത്യം പതിനൊന്നു മണിക്കുതന്നെ എനിക്ക് ബോണ്ട തയ്യൽ കടയിൽ എത്തിയിരുന്നു .. അന്ന് തുടങ്ങിയ ബോണ്ട കൊതി ഇന്നും തുടരുന്നു .. പെരുംകുന്നിന് പോകുന്ന വഴിക്കാണ് പിള്ളേച്ചനും കുടുംബവും താമസിച്ചിരുന്നത് .. പൊതുവെ ക്രിസ്ത്യൻ ജനവിഭാഗത്തിന് മേൽക്കോയ്മ ഉണ്ടായിരുന്ന നീലൂരിൽ ക്രിസ്ത്യാനികളെക്കാൾ സ്നേഹവും സൗഹൃദവും വച്ച് പുലർത്തിയിരുന്ന ആളായിരുന്നു പിള്ളേച്ചൻ പ്രത്യേകിച്ച് കുട്ടികളോട് .. പിന് കാലത്തു പിള്ളേച്ചന്റെ മക്കൾ .. സാജു എന്റെയൊപ്പവും .. സജി എനിക്ക്മുൻപും ഇയടുത്തകാലത്തു നമ്മെ വിട്ടുപിരിഞ്ഞ സാബു എനിക്ക് ജൂനിയറായും സ്കൂളിൽ പഠിക്കാൻ ഇടയായി .. എന്തായാലും എഴുപതുകളുടെ അവസാനം പിള്ളേച്ചന്റെ പെട്ടെന്നുള്ള മരണത്തോടെ ചായക്കടനിറുത്തുകയും പിന്നീട് എൺപതുകളുടെ ആദ്യകാലത്തു പാലാക്കട്ടെക്ക് അവരുടെ കുടുംബം പറിച്ചു നടപ്പെടുകയും ചെയ്തു എങ്കിലും എന്റെ ഓർമ്മയിലെ മാത്രമല്ല നീലൂരുകാരുടെ ഉള്ളിൽ എന്നും ചന്ദ്രൻപിള്ളേച്ചനും ചായക്കടയും കുടുംബവും എന്നും ഉണ്ടായിരിക്കും ..
പിള്ളേച്ചന്റെ ചായക്കടയെ പറ്റി പറഞ്ഞപ്പോൾ മറന്നുപോയ ഒരു പലഹാരമുണ്ട് .. വെട്ടുകേക്ക് എന്ന് ഞങ്ങൾ ഓമനപ്പേരിൽ വിളിക്കുന്ന മഞ്ഞ നിറമുള്ള പലഹാരം .. ഇപ്പോഴും പല ചായക്കടകളിലും അത് സുലഭമാണ് കൂടാതെ നല്ല മുഴുത്ത സുഖിയനും .. എന്തായാലും ചന്ദ്രൻപിള്ളേച്ചനും ചായക്കടയും ഒരു സംഭവം തന്നെയായിരുന്നു .. ഞാൻ സ്വൽപ്പം വേഗത്തിൽ നടന്നു കല്ലടപൂതയിൽ എത്തിയോ എന്നൊരു സംശയം ..കൂട്ടപ്ലാവിന് (കിഴിമണ്ണിന് ) ഒന്ന് തിരിച്ചു പോയാലോ ..
മൂന്നര ഏക്കർ വരുന്ന പറമ്പിന്റെ നാടുവിലായാണ് ഞങ്ങളുടെ വീട് .. വലതുവശത്തു പശുത്തൊഴുത്തും വിറകുപുരയും അതിനു പുറകിൽ കക്കൂസും .. പന്നികൂടും . പന്നി വളർത്തൽ അന്നത്തെ ഒരു പ്രധാന വരുമാനമാർഗവും കൂടെ മാലിന്യ സംസ്കരണ കേന്ദ്രവും കൂടി ആയിരുന്നു .. നിറയെ കാപ്പിച്ചെടികൾ വളർന്നു നിൽക്കുന്ന പന്നിക്കൂടിനുള്ളിൽ ഇറങ്ങാൻ എനിക്കന്നു പേടിയായിരുന്നു .. കാരണം ഏകദേശം നൂറു കിലോയോളം ഭാരം വരുന്നഅഞ്ചാറു പന്നികൾ എപ്പോഴും മുക്രയിട്ടു പന്നിക്കൂട് വഴി ഓടി നടക്കുന്നുണ്ടാവും ... എങ്കിലും എല്ലാ വർഷവും അങ്കമാലിക്കാർ വന്നു ഒരുചെറിയ വടി പന്നിയുടെ ചെവിപ്പുറകിൽ കുത്തി പന്നിയെ പിടിച്ചുകെട്ടി ഒരു കമ്പിൽ കിഴ്മാനം കെട്ടിതൂക്കിക്കൊണ്ടു പോകുമ്പോൾ അതുങ്ങൾ കരയുന്ന കരച്ചിലിന്റെ ശബ്ദവും വേദനയും ഇപ്പോഴും എന്റെ ചെവിയിലും ചങ്കിലും ഉണ്ട് .. പന്നിയെ അങ്കമാലിക്കാർക്കു വിൽക്കുക അല്ലാതെ കൊന്നു പങ്കു വയ്ക്കുന്ന പതിവും അന്നുണ്ടായിരുന്നു .. ഞങ്ങളുടെ തൊട്ടു അയൽവക്കംകാർ പുളിക്കൽ അന്തോണിപാപ്പൻ ഞാള്ളിയിൽ തോമാച്ചൻ ചേട്ടൻ കൊട്ടാരത്തിൽ ശങ്കരൻ ചേട്ടൻ എന്നിവർ ആയിരുന്നു .. കൂടാതെ പറമ്പിന്റെ താഴത്തെ അറ്റം മുണ്ടിയാങ്കൽ ദേവസ്യാച്ചൻ ചേട്ടന്റെയും .. ദേവസ്യാച്ചൻ ചേട്ടന്റെ പറമ്പുവഴിയുള്ള ഒറ്റയടിപ്പാത കടന്നുവേണം ഞങ്ങളുടെ പറമ്പിലെത്താൻ .. അതിനു മുൻപ് തോട് മുറിച്ചു കടക്കണമെങ്കിൽ ഒരു ഒറ്റത്തടിപ്പാലം കടക്കണം .. പലപ്പോഴും കൈവരി ഇല്ലാത്ത ആ ഒറ്റത്തടി പാലത്തിലൂടെ ഉള്ള യാത്രയാണ് ഇന്നും ജീവിതത്തിൽ ആത്മവിശ്വാസം എന്ന സാധനം ഉണ്ടാക്കി തന്നിരിക്കുന്നത് .. മണ്ണുവരി പാത കഴിഞ്ഞു ഒറ്റത്തടിപ്പാലം കടന്നാൽ കൊട്ടാരത്തിൽ പറമ്പാണ് .. ഒരു ചെറിയ ഓലി(കിണർ ) അവിടെ കാണാം .. ലോകത്തിൽ ഇത്രയും മധുരമുള്ള വെള്ളം വേറെ ഒരിടത്തും കിട്ടില്ല .. കാരണം ഏകദേശം ഒന്നരകിലോമീറ്റർ നടന്നു പരവേശം എടുത്തു വരുമ്പോൾ കിട്ടുന്ന ആദ്യത്തെ കുടിവെള്ളം ..