Friday Stories

  • Home
  • Friday Stories

Friday Stories This page for movie reviews and updates.

'ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം തിരഞ്ഞ മഹാവീരന്മാരോട് ...
25/07/2022

'ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം തിരഞ്ഞ മഹാവീരന്മാരോട് കാലം ഇപ്രകാരം പറഞ്ഞു...'

'ഒരാത്മാവിനെയും കീഴടക്കാനാവില്ല അധികാരത്തിന്റെ ചാട്ടയാൽ'
- മഹാവീര്യർ❤️

ഇത് മഹാവീര്യരോ, അതോ മഹാവാര്യരോ...!

(മുന്നറിയിപ്പ് : ഇതാ, ഒരു നീണ്ട പോസ്റ്റ്‌ നീണ്ട... നീണ്ട... നീണ്ട പോസ്റ്റ്‌ )

ഏകദേശം മൂന്ന് വർഷത്തിനടുത്ത ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസാകുന്ന ഒരു നിവിൻ പോളി ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്ന ചിത്രം.1983, ആക്ഷൻ ഹീറോ ബിജു എന്നീ മികച്ച ചിത്രങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. സെവൻസിനു ശേഷം നിവിൻ - ആസിഫ് അലി എന്നിവർ ഒരുമിച്ച് എത്തുന്നു. മലയാള സിനിമയിൽ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ടൈം ട്രാവൽ, ഫാന്റസി,ഡ്രാമ വിഭാഗത്തിലുൾപ്പെടുന്ന ചിത്രം. ആദ്യ പോസ്റ്ററിൽ തുടങ്ങി ഓരോ കഥാപാത്രത്തിന്റെയും വ്യത്യസ്ത ഗെറ്റപ്പുകളിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം. റിലീസിന് എത്തി നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റിലീസിന് മുമ്പ് നടന്ന പ്രിവ്യൂ ഷോയിൽ ലഭിച്ച മികച്ച പ്രതികരണങ്ങൾ ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെ വർധിപ്പിച്ചിരുന്നു. ഒരുപക്ഷേ, ഇത്തരം നിരവധി കാരണങ്ങൾ ആകാം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണം.
ആദ്യദിനം തന്നെ ചിത്രം കണ്ടപ്പോൾ എഴുതണമെന്ന് കരുതിയതാണ്. എന്നാൽ, ഓരോ തവണ സിനിമ കാണുമ്പോഴും വ്യത്യസ്ത അർത്ഥങ്ങൾ നമുക്ക് ലഭിക്കും. അത്തരത്തിലൊരു ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ താൻ നൽകിയ ഒരു അഭിമുഖത്തിൽ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു. ആദ്യം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നതിനപ്പുറം വേറെ എന്തെങ്കിലുമൊക്കെ ഉണ്ടോയെന്ന് ആലോചിക്കാം. രണ്ടാമത് കാണുമ്പോൾ മറ്റൊരു ചിന്ത വരാം. മൂന്നാമത് കാണുമ്പോഴും അതുപോലെ, ആദ്യകാഴ്ചയിൽത്തന്നെ മനസ്സിലായ സിനിമയെ വ്യത്യസ്തമായി വ്യാഖ്യാനിച്ചെടുക്കാം. അതുകൊണ്ടുതന്നെ ഈ സിനിമ അവലോകനം തികച്ചും വ്യക്തിപരമാണ്. സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച് മനസ്സിലാക്കാൻ ഏറെ പാടുള്ള ഒരു കവിതക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ടീച്ചർ പറയുമ്പോൾ, ഓരോ കുട്ടിയും അത് അവരുടെ അനുഭവങ്ങളിലും, കാഴ്ചപ്പാടുകളിലും ഊന്നി എന്താണോ വായനയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്, അതിനെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കുക. അതുപോലെ ഒരു വായനയിലൂടെ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കവിത പോലെ, അല്ലെങ്കിൽ വായിക്കുംതോറും കൂടുതൽ അർത്ഥങ്ങളും, മാനങ്ങളും നൽകുന്നതുപോലെയാണ് ഈ ചിത്രവും.
തിയേറ്ററുകളിൽ ചിത്രം കാണുന്ന അവസരത്തിൽ സിനിമയുടെ പേരെഴുതി കാണിക്കുമ്പോൾ അത് ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ആക്കുന്ന പതിവ് എപ്പോഴും ഉള്ളതാണ്. 'മഹാവീര്യർ' എന്ന ടൈറ്റിൽ എഴുതിക്കാണിച്ചത് ഫോട്ടോ എടുത്ത് നോക്കിയപ്പോൾ ഒറ്റനോട്ടത്തിൽ 'മഹാവാര്യർ' എന്ന് വായിച്ചു പോകും. സിനിമ കണ്ടു കഴിഞ്ഞതിനുശേഷം സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ

'ഇതെന്ത് പടമാണ്...?
ഈ സിനിമ കാണേണ്ടിയിരുന്നില്ല...'

എന്നൊക്കെയായിരുന്നു. ഒറ്റ നോട്ടത്തിൽ ഈ സിനിമ കാണുന്നവരുടെ അഭിപ്രായങ്ങൾ ഇതൊക്കെ തന്നെയായിരിക്കാം.1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളിലേക്ക് എത്തിയവർ, എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായൊരു ചിത്രമാണ് ഇതെന്ന് സംവിധായകൻ ആവകാശപ്പെട്ടിരുന്നു. മാത്രമല്ല, പൂമരം, ദി കുങ്ഫു മാസ്റ്റർ എന്നീ സിനിമകളും ഇദ്ദേഹം തന്നെയാണ് ചെയ്തിരുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് അവയ്ക്ക് ലഭിച്ചിരുന്നത്. ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രം തിയേറ്ററുകളിൽ കണ്ടവരും വിരളമായിരിക്കും. മഹാവീര്യർ കണ്ടവർക്ക് ഇനി തുടർന്ന് വായിക്കാവുന്നതാണ്. സ്പോയിലറുകൾ ഏറെ ഉണ്ടാവും എന്നിരുന്നാൽ കൂടിയും, ഇനി കാണാൻ താത്പര്യമുള്ളവർക്ക് കൂടുതൽ മനസ്സിലാക്കി കാണുവാൻ സാധിച്ചാൽ അതും നല്ലതുതന്നെ.
സാധാരണ ഒരു സിനിമ കാണാൻ തീരുമാനിക്കുമ്പോൾ ട്രെയിലറുകൾ കാണുന്നത് താരതമ്യേന കുറവാണ്. സംവിധായകന്റെയും നടീനടന്മാരുടെയും അഭിമുഖങ്ങൾ കാണുന്നതും വിരളമാണ്. എന്നാൽ, ഈ ചിത്രം കാണുന്നതിനു മുമ്പ് ഇവയെല്ലാം കണ്ടിരുന്നുവെങ്കിൽ ആസ്വാദനം കുറച്ചു കൂടി നന്നായേനെയെന്ന് കണ്ടുകഴിഞ്ഞപ്പോൾ തോന്നി. ചിത്രം ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് സംവിധായകൻ പറഞ്ഞുവെക്കുന്നുണ്ട്. ഒരു കോർട്ട് റൂം ഡ്രാമ അതോടൊപ്പം തന്നെ ടൈം ട്രാവൽ, ഫാന്റസി എന്നിവ ചേർത്ത് തയ്യാറാക്കിയ തന്റെ ഡ്രീം പ്രൊജക്റ്റ്‌. മോളിവുഡിൽ ആദ്യമായൊരു ചിത്രം ഇത്തരത്തിൽ വരുമ്പോൾ ഏറെ പ്രതീക്ഷകളും ഉണ്ടാകും. "മഹാരാജാവ്,നീതി,കോടതിവ്യവഹാരം ഇതൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളാണ്. രണ്ട് കാലഘട്ടം സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. രാജാവിന്റെ കാലവും ജനാധിപത്യകാലവും. ചില കഥകൾക്ക് എന്നും പ്രസക്തിയുണ്ട്. മഹാവീര്യർ എന്ന കഥാനായകൻ അഥവാ രാജാവ് എന്നതിന് ഇന്നും പ്രസക്തിയുണ്ട്. രാജാവിന്റെ സ്വഭാവം,പെരുമാറ്റം, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. കാരണം, രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. രാജാവിന്റെ ഫാന്റസിയാണ് കഥയിൽ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്." ചിത്രത്തിനാസ്പദമായ കഥ രചിച്ച എം. മുകുന്ദൻ എന്ന എഴുത്തുകാരന്റെ വാക്കുകളാണിത്.
അദ്ദേഹം പറഞ്ഞതുപോലെ ചിത്രത്തിൽ കാണിക്കുന്നത് രണ്ട് കാലഘട്ടങ്ങളാണ്. രാജാവിന്റെ കാലഘട്ടത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. രാജാവിന് അപ്രതീക്ഷിതമായി ഒരു രോഗം പിടിപെടുന്നു. എത്രയൊക്കെ മരുന്നു കഴിച്ചിട്ടും അത് മാറുന്നില്ല. അങ്ങനെ അതിനു പ്രതിവിധിയായി ലക്ഷണയുക്തയായ ഒരു സുന്ദരിയെ വേണമെന്ന് അയാൾ വാശിപിടിക്കുന്നു. "എനിക്ക് സുഖമായുറങ്ങാൻ ഒരു പെൺകുട്ടിയെ വേണം" എന്ന് പറഞ്ഞുകൊണ്ട് തന്റെ മന്ത്രിയെ ആ ഉത്തരവാദിത്വമേൽപ്പിച്ച് അയക്കുന്നു. രാജ്യത്തിലെ എല്ലാ സുന്ദരികളും രാജാവിന്റെ അന്തപുരത്തിൽ ഉണ്ടെങ്കിലും അതൊന്നും, എല്ലാം തികഞ്ഞ ഒരു സ്ത്രീയല്ല എന്ന് രാജാവ് വാദിക്കുന്നു. തുളസിക്കതിർ പോലെ ഒരു പെൺകിടാവിനെ, കിട്ടിയില്ലെങ്കിലോ...? എന്ന് ഭയന്ന് ആരുടെയെങ്കിലും ഭാര്യമാരായാലും മതിയെന്ന് പറയുന്നു. ആദ്യ രംഗത്തിൽ മന്ത്രി തന്റെ പത്നിയുമായാണ് ആ കൊട്ടാരത്തിലേക്ക് കടന്നുവന്നത്. അത് എന്തിനായിരുന്നുവെന്ന് രാജാവിന്റെ ചോദ്യത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും. എന്നാൽ, സുന്ദരിയല്ലാത്തതിനാൽ രാജാവ് അവളെ തിരിച്ചയച്ചു. ഇതിനു ശേഷമാണ് നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കടന്നുവരവ്. ചിത്രത്തിൽ വ്യക്തതയില്ലാത്തൊരു കഥാപാത്രമാണ് അയാൾ. അതിനു കാരണം ആ പേരിൽ തന്നെയുണ്ട്. "അപൂർണാനന്ദൻ" എന്ന യുവസന്യാസി. അദ്ദേഹമൊരിക്കലും പൂർണനല്ല,
ആരാണെന്നോ...? എന്താണെന്നോ...? എങ്ങോട്ട് പോകുന്നുവെന്നോ...? എവിടെ നിന്ന് വരുന്നുവെന്നോ...? ആർക്കും അറിയില്ല.
കാലഘട്ടം മാറി ഒരുപാട് വർഷങ്ങൾ കഴിയുമ്പോൾ 2020-ൽ കേരളത്തിലൊരു ഗ്രാമത്തിലേക്ക് കഥ പറിച്ചു നടന്നു. അതിനു മുമ്പ് ഹിമാലയം പോലൊരു സ്ഥലത്ത് അപൂർണാനന്ദൻ ഇരിക്കുന്നതായി കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനവും ഇതുപോലെ ഒരു സ്ഥലത്തേക്കാണ് അയാൾ യാത്ര ചെയ്യുന്നത്. സന്യാസി തന്നെ പരിചയപ്പെടുത്തുമ്പോൾ പറയുന്നുണ്ട്, "ശൂന്യതയിൽ നിന്നും അപൂർണ്ണതയിലേക്ക്." കാലത്തിനതീതമായി സഞ്ചരിക്കുന്ന കഥാപാത്രമാണോ അയാൾ...?
കാലം തന്നെയാണോ അയാൾ...?
സ്വാമി എവിടേക്ക് പോകുന്നുവെന്ന് ബാബുക്കുട്ടൻ ചോദിക്കുമ്പോൾ ഇതിനുള്ള ഉത്തരം ലഭിക്കും. ഭാവിയിൽ നിന്ന് ഭൂതത്തിലേക്ക് ചിലപ്പോൾ പിന്നിൽനിന്ന് മുന്നിലേക്ക് എന്ന് മറുപടി നൽകുന്നുണ്ട്. അതുതന്നെയാണ് ആ കഥാപാത്രവും, രണ്ട് കാലഘട്ടങ്ങളിലും അയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സന്യാസി പാലിൽ കലക്കി നൽകിയ മെഴുകുപോലുള്ള ദ്രാവകം കഴിച്ച് മായാലോകത്തിരിക്കുന്ന ബാബുക്കുട്ടനെ കാണിക്കുന്നുണ്ട്. അവിടം മുതലാണ് അയാൾ ആ സന്യാസിയുടെ വാക്കുകൾ ശ്രവിച്ച് സകലതും മറന്ന് ശിഷ്യത്വം സ്വീകരിക്കണമെന്ന ആവശ്യവുമായി ഇരിക്കുന്നത്. നേരം വെളുത്തു കഴിഞ്ഞ് അമ്പലത്തിൽ ആളുകൾ കൂടുമ്പോൾ ബാബുക്കുട്ടൻ ചോദിക്കുന്നുണ്ട്. ആ രാജാവിന്റെയും മന്ത്രിയുടെയും സുന്ദരിയുടെയും കഥ എന്തായി സ്വാമി...? ഈ സംഭാഷണത്തിന്റെ പൊരുൾ ഒരുപക്ഷെ, കേൾക്കുമ്പോൾ മനസിലായില്ലെന്നു വരാം. എന്നാൽ, പിന്നീട് നടക്കുന്ന സംഭവവികാസങ്ങളിൽ നിന്നും സ്വാമി ബാബുക്കുട്ടന് പറഞ്ഞു കൊടുത്തത് ആരുടെ കഥയാണെന്ന് മനസിലാകും. ആരംഭത്തിൽ കാണിച്ച രാജാവിന്റെ കഥ തന്നെ.
അമ്പലത്തിനു സമീപത്തെ ആൽത്തറയിൽ പതിവില്ലാതെ ഒരു സന്യാസിയെ കണ്ട ജനങ്ങൾ അദ്ദേഹം ഒരു ദിവ്യൻ ആണെന്നും, നാടിന്റെ ഐശ്വര്യം ആണെന്നും പറഞ്ഞ് ചുറ്റും കൂടുന്നുണ്ടെങ്കിലും ഭഗവാന്റെ വിഗ്രഹം കാണാതാകുമ്പോൾ ആ ദിവ്യത്വം നഷ്ടപ്പെട്ട് അയാൾ പെട്ടെന്ന് തന്നെ ഒരു കള്ളനാകുന്നു. ആൾക്കൂട്ടം അയാളെ കള്ളൻ എന്ന് മുദ്രകുത്തുന്നു. അങ്ങനെ അയാൾ കോടതി മുറിയിലെത്തുന്നു. പിന്നീട്, കോടതിമുറിയിൽ നടക്കുന്ന വിചാരണയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ രസകരമായി തന്നെ കോടതി രംഗങ്ങൾ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കോടതി ഇങ്ങനെയാണോ...? കോടതിയിൽ നടക്കുന്ന രംഗങ്ങൾ ആണോ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് എന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഇതൊരു ഫാന്റസി മൂവിയാണ് റിയലിസ്റ്റിക് സിനിമ അല്ല അത് മനസ്സിൽ വക്കുക.
കോടതിയിൽ വെച്ച് ഇതിനുമുമ്പ് പലപ്പോഴും ഈ സന്യാസി ഇത്തരം സാഹചര്യങ്ങളിൽ ഇടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ നോക്കുമ്പോൾ ഇയാൾ ഒരു കള്ള സന്യാസിയാണോ...? അല്ല നേരെമറിച്ച്, അയാൾ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന അവസരത്തിൽ ക്ഷേത്രത്തിലെ തിരുമേനിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. അശുദ്ധിയുള്ളത് കൊണ്ട് ഭഗവാൻ അമ്പലം വിട്ടിറങ്ങി പോയതാണെന്ന് പറയുന്നു. സന്യാസി വിശ്വാസത്തിന്റെ ഭാഗത്തുനിന്നാണ് സംസാരിക്കുന്നത്. വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്ത ഒട്ടനവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തനിക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ആ സന്യാസിക്ക് കഴിയുന്നുണ്ട്. സാക്ഷികളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും നിയമത്തിലെ ഓരോ വാക്കുകളും അയാൾക്ക് മനപ്പാഠമാണ്. ഇതിൽ നിന്നും അത് വെറുമൊരു കപട സന്യാസി അല്ല എന്ന് മനസ്സിലാക്കാം. വിഗ്രഹമോഷണ കേസ് പൂർത്തിയാക്കും മുമ്പ് അവിടേക്ക് രാജാവ് കടന്നുവരുന്നുണ്ട്. ഇത് കഥയിൽ എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം.
രണ്ട് കഥകളിലും ഒരു സന്യാസിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നുണ്ട്. അത് അപൂർണാനന്ദൻ തന്നെയാണ്. വിഗ്രഹമോഷണ കേസിൽ വാദിക്കുന്ന അവസരത്തിൽ സന്യാസി ഇടയ്ക്കിടെ കണ്ണുകൾ അടച്ച് ധ്യാനത്തിൽ ആയിരിക്കുമ്പോൾ കുതിരകുളമ്പടികളും, രാജാവിനെയും, അദ്ദേഹത്തിന്റെ മുന്നിലായി സഞ്ചരിക്കുന്ന മന്ത്രിയെയും ഇടവിട്ട് കാണിക്കുന്നുണ്ട്. അവർ ഇവിടേക്കാണ് വരുന്നതെന്നും, എപ്പോൾ വരുമെന്നും സന്യാസി നേരത്തെ മനസ്സിലാക്കിയിരുന്നു. രാജാവിന്റെ കാലഘട്ടത്തിൽ നിന്നും അയാൾ ജനാധിപത്യ കാലത്തിലേക്ക് എത്തിയിരിക്കുന്നു. രാജ്യാതിർത്തിക്ക് പുറത്ത് ഇങ്ങനെയൊരു കോടതി ഉണ്ടെന്നും, അവിടെ പരാതി നൽകണമെന്നും ഉപദേശിച്ച ആ സന്യാസി തന്നെയാണ് തന്റെ വാക്കുകളിലൂടെ രാജാവിന് കോടതി മുറിയിലേക്ക് ക്ഷണിക്കുന്നതും. സിനിമ കണ്ടവർക്ക് രണ്ട് കഥകളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോൾ മനസിലാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ആദ്യപകുതിയിലെ വിഗ്രഹമോഷണക്കേസിൽ നിന്നും രണ്ടാം പകുതിയിലേക്കെത്തുമ്പോൾ അത് രാജാവിനെതിരെ ഒരു പ്രജ നൽകിയ കേസ് ആയിത്തീരുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയ വീരഭദ്രൻ എന്ന മന്ത്രിയെയും അതിനു കാരണഭൂതനായ രാജാവിനുമെതിരെ ഒരു സാധാരണക്കാരനായ പ്രജ നൽകിയ പരാതി.
എന്നാൽ രണ്ടാം പകുതിയിലെ വിചാരണയിൽ അന്തരീക്ഷം ആകെ മാറിമറിയുന്നത് കാണാം. ആദ്യപകുതിയിൽ, ജഡ്ജിക്ക് മുന്നിൽ ഇരുന്ന ഫാൻ മാറി അവിടെ നീതിദേവതയുടെ പ്രതിമ പ്രത്യക്ഷപ്പെടുന്നു. അശോകസ്തംഭത്തിന് പകരം ഒരു ഗ്ലോബ് വരുന്നു. ചുമരിൽ ഇരുന്ന ഗാന്ധിജിയുടെ ചിത്രം അപ്രത്യക്ഷമാകുന്നു. ട്യൂബ് ലൈറ്റുകൾ കൊട്ടാരവിളക്കുകളായിത്തീരുന്നു. വക്കീലന്മാർ ഇരിക്കുന്ന സ്ഥലം പോലും മാറി പ്രത്യേക രീതിയിൽ സജ്ജമാക്കപ്പെടുന്നു. കാഴ്ചക്കാരായി ഉണ്ടായിരുന്ന മറ്റു വ്യക്തികളെല്ലാം കോടതി മുറിയിൽ നിന്നും പുറത്താക്കപ്പെടുന്നു. രാജാവും, മന്ത്രിയും മറ്റ് പരിവാരങ്ങളും കോടതിയിലെ ഉദ്യോഗസ്ഥവൃന്ദവും അകത്ത് അവശേഷിക്കുന്നു. അപൂർണാനന്ദൻ നേരത്തെ പറഞ്ഞതുപോലെ ചിലപ്പോൾ ഭാവിയിൽ നിന്ന് ഭൂതത്തിലേക്ക് സഞ്ചരിച്ചതായിരിക്കാം. തുടർന്ന് നടക്കുന്ന വിചാരണയിൽ രാജാവിനെതിരെ ചുമത്തപ്പെട്ട കേസ് എന്താണ് അതിനെ ചുറ്റിപ്പറ്റി നടന്ന സംഭവവികാസങ്ങളും സംസാരവിഷയമായിത്തീരുന്നു. എന്നാൽ, ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. അധികാരം കൈയ്യാളുന്ന ഒരു വിഭാഗത്തിന് നിയമത്തെ പോലും വരുതിയിലാക്കാൻ കഴിയുമെന്നാണ്.
ആദ്യഭാഗത്തിൽ ദൈവം സാക്ഷിയായി കോടതിയിൽ സത്യം ചെയ്യിച്ചുവെങ്കിൽ രണ്ടാം ഭാഗത്തിൽ അതോടൊപ്പം 'പൊന്നു തമ്പുരാൻ' മുമ്പാകെ എന്ന വാക്ക് കൂടി കൂട്ടിചേർക്കപ്പെടുന്നു. പ്രതിക്കൂട്ടിൽ നിൽക്കേണ്ട രാജാവ് സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നു. അദ്ദേഹത്തെ കണ്ട് നിയമം പോലും ഭയന്ന് വിറക്കുന്നു. കോടതിയിൽ അതുവരെ നിലനിർത്തി പോന്നിരുന്ന മാമൂലുകളും മറ്റും രാജാവിനു വേണ്ടി ലംഘിക്കപ്പെടുന്നു.ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും, അവളെ ഇഷ്ടപ്പെട്ടിരുന്ന ഒരുവനും രാജാവിനെതിരെ സാക്ഷ്യം പറയുമ്പോൾ അവയെല്ലാം രാജാവിന് അനുകൂലമാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.ഇവിടെയാണ് എം. മുകുന്ദൻ തന്റെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നത്. "രാജാവിന്റെ സ്വഭാവം, പെരുമാറ്റം, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്." അതുകൊണ്ടുതന്നെ രാജാവിനെ പ്രീതിപ്പെടുത്തുന്നവരാണ് പ്രജകൾ, അല്ലെങ്കിൽ അങ്ങനെയാകണം. വ്യക്തിസ്വാതന്ത്ര്യം പോലും രാജാക്കന്മാരിൽ നിന്നും നൽകപ്പെടേണ്ട അവസ്ഥ. രാജകല്പന രാജാവിന് ഗുണകരമാം വിധത്തിൽ സൃഷ്ടിക്കപ്പെടുന്നു. രാജാവിനെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന്റെ കീഴിലെ അധികാരവർഗ്ഗം കിണഞ്ഞു പരിശ്രമിക്കുന്നു. ഏത് വിധേനയും രാജകല്പന നിറവേറ്റുക എന്ന ലക്ഷ്യത്താൽ ആ സുന്ദരിയോട് അയാൾ സ്നേഹം നടിച്ചു, അവളെ ആശ്വസിപ്പിച്ചു, രക്ഷിച്ചു, സമാധാനിപ്പിച്ചു, മോഹങ്ങൾ നൽകി അവളെ വഞ്ചിച്ചു. ആത്മാർത്ഥമെന്ന് കരുതി അവൾ നൽകിയ സ്നേഹത്തെ അയാൾ തട്ടിത്തെറിപ്പിച്ചു. അവളുടെ ഹൃദയം കുത്തി മുറിവേൽപ്പിച്ചു.
അപ്പോഴും രാജകല്പന നിറവേറ്റാൻ മന്ത്രി കാണിച്ച ആത്മാർത്ഥതയെയാണ് അവിടെ ഉയർത്തിപ്പിടിച്ചത്. അതിനിടയിൽ അവൾക്ക് നേരിടേണ്ടിവന്ന അപമാനവും, പരിഹാസങ്ങളും എല്ലാം ഒന്നുമല്ലാതായിത്തീർന്നു. രാജാവിന്റെയും, മന്ത്രിയുടെയും, സുന്ദരിയുടെയും കഥയുടെ ബാക്കിയാണ് നമ്മൾ പിന്നീട് ഇവിടെ കണ്ടത്. കുറ്റബോധമില്ലാതെ രാജകല്പനയാണ് തനിക്ക് പ്രധാനമെന്ന് അയാൾ മൊഴി നൽകി. വിചാരണ നേരിടാൻ തയ്യാറായി വന്ന രാജാവിന്റെ മാഹാത്മ്യത്തെ വാഴ്ത്തി പാടിയ കോടതി അദ്ദേഹം ക്ഷുഭിതനാകുമ്പോൾ നിശബ്ദനാകുന്നു. കോടതിയിൽ വച്ച് തന്നെ എതിർഭാഗം വക്കീലിനെ ചൂണ്ടി നിങ്ങളുടെ കഴുത്തറുക്കുമെന്ന് ഭീഷണി മുഴക്കുന്ന രാജാവിനു മുന്നിൽ ജഡ്ജി പഞ്ചഭുജമടക്കി നിൽക്കുന്നു.
നിയമത്തിൽ എന്തൊക്കെ പറഞ്ഞാലും തീരുമാനങ്ങൾ രാജാവിന്റെ വഴിക്ക്. അവസാനം, രാജാവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കോടതി ഉത്തരവിടുമ്പോൾ വാദി പ്രതിയാക്കപ്പെടുന്നു. രാജാവ് താൻ കണ്ട സ്വപ്നത്തിലൂടെ തനിക്കുണ്ടായ ഈ അപൂർവ്വ രോഗം എങ്ങനെ മാറുമെന്ന് കോടതിക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രാജ്യം സംരക്ഷിക്കുന്ന രാജാവിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് പ്രജയുടെ കടമയാണെന്ന ന്യായീകരണത്തിൽ താൻ അനുഭവിച്ചതിലും കൂടുതൽ പീഡനങ്ങൾ അവൾക്ക് വീണ്ടും നേരിടേണ്ടിവരുന്നു. കോടതി മുറിയിലേക്ക് അവരെ എത്തിച്ച സന്യാസിയെ അവർ ചാരനും,രാജ്യദ്രോഹിയുമാക്കുന്നു.തങ്ങൾക്ക് നീതി തേടി വന്ന ആ പാവം പ്രജകൾ രാജാവിന് വേണ്ട നീതി നടപ്പിലാക്കാൻ നിർബന്ധിതരാകുന്നു. പൊതുജനമധ്യത്തിൽ അവൾ അപമാനിക്കപ്പെടുന്നു, വിവസ്ത്രയാക്കപ്പെടുന്നു. ഒരു സ്ത്രീയെന്ന മാനുഷിക പരിഗണന പോലും നൽകാതെ അവളെ അവർ വലിച്ചുകീറുന്നു. എല്ലാം കണ്ണുകളടച്ച് ഒരു കൈയ്യിൽ വാളും, മറു കൈയ്യിൽ തുലാസും പിടിച്ചു നിൽക്കുന്ന നീതിദേവതയ്ക്ക് മുന്നിലാണ് അരങ്ങേറുന്നത്. എത്ര മനോഹരമായിട്ടാണ് ആ രംഗങ്ങൾ സംവിധായകനും, അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിച്ചേക്കാവുന്ന ഒരു രംഗം.എന്നാൽ, ക്ലീൻ U സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെതിയത്.
എന്തുകൊണ്ട് ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിച്ചില്ലായെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒരു സംവിധായകന്റെ വ്യക്തമായ കാഴ്ചപ്പാട് അത് അയാളുടെ പ്രവർത്തികളിലും പ്രതിഫലിക്കുന്നത് നമുക്ക് ഇവിടെ കാണാൻ സാധിക്കും. ക്രൂരപീഡനമേറ്റിട്ടും രാജാവിന്റെ ആഗ്രഹം നടന്നില്ല. ഇതിനിടയിലേക്കാണ് ദിവ്യനായ സന്യാസി വീണ്ടും കടന്നുവരുന്നത്. കണ്ണുകളടച്ച നീതി ദേവതക്കു മുന്നിൽ ഇതെല്ലാം കണ്ട് ബോധരഹിതനായ അയാൾ പക്ഷേ, അവൾക്ക് നേരെ കണ്ണടച്ചില്ല. രാജാവിന്റെ ആഗ്രഹം നിറവേറ്റാൻ ആ സുന്ദരിയെ അയാൾ പ്രാപ്തയാക്കുന്നു. പ്രജകളുടെ കണ്ണുനീർ കുടിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന അധികാരവർഗം. എത്ര പേരിവിടെ വാവിട്ട് കരഞ്ഞിരിക്കുന്നു എന്ന ജഡ്ജിയുടെ വാക്കുകളിൽ നിന്നും ഇതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല എന്ന് സാരം.
ആക്ഷേപത്തിന്റെയും, അക്രമത്തിന്റെയും പാതയിൽ ചാട്ടവാറുകളാണ് അധികാര വർഗ്ഗത്തിനായി സംസാരിച്ചതെങ്കിൽ, ആ മുറിവുകളിൽ ഒരു തൂവൽ സ്പർശം കൊണ്ട് അയാൾ അവളെ ഉണർത്തി. എത്ര തല്ലിപറഞ്ഞിട്ടും കാര്യമില്ലെന്ന് കരുതിയവർക്ക് മുന്നിൽ തലോടലിലൂടെ അയാൾ കാര്യങ്ങൾ അവതരിപ്പിച്ചു. ജനങ്ങളോട് അധികാരികൾക്ക് ഇങ്ങനെയും പ്രവർത്തിക്കാം എന്ന് ആ സന്യാസി പഠിപ്പിച്ചു തരുന്നു. തങ്ങൾക്ക് മുന്നിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാവരും അമ്പരന്നു നിൽക്കുമ്പോൾ അവർക്കിടയിൽ നിന്നും ആ സന്യാസി യാത്രയായി.
മറ്റൊരു ലോകത്തിലേക്ക്...
മറ്റൊരു കാലത്തിലേക്ക്...
അയാൾ എവിടെ നിന്നോ വന്നു... എവിടേക്കോ പോയി...
സിനിമയുടെ അവസാനത്തിൽ മന്ത്രി വീരഭദ്രൻ ഇതെല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന് ഓർക്കുന്നുണ്ട്.
അധികാരത്തിന്റെ ധാർഷ്ട്യത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ച രാജാവും,മന്ത്രിയും. രാജാവിന്റെ ആഗ്രഹം എന്താണെന്ന് പോലും ശരിക്ക് മനസ്സിലാക്കാതെയാണ് മന്ത്രി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. "എനിക്ക് സുഖമായി ഉറങ്ങാൻ ഒരു പെണ്ണിനെ വേണ"മെന്ന് രാജാവ് പറയുമ്പോൾ, തന്റെ നിധി നിലവറയിൽ ഒളിപ്പിച്ചതിനു ശേഷം അന്യന്റേത് കവരാനാണ് മന്ത്രി യാത്രയായത്. ഏതുവിധേനയും രാജാക്കന്മാരെ പ്രീതിപ്പെടുത്തുന്ന ഉദ്യോഗസ്ഥവൃന്ദം. രാജാവിന്റെ സ്വപ്നം നിറവേറ്റാൻ പ്രേമത്താൽ വഞ്ചിക്കപ്പെട്ട, വ്യക്തിസ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട സുന്ദരിയായ പെൺകുട്ടി. നീതി ദേവതക്കു മുന്നിലാണ് അവൾ അപമാനിക്കപ്പെടുന്നത്. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ഉയരേണ്ട ശബ്ദം, അധികാര വർഗ്ഗത്തിനു മുന്നിൽ അടിയറവ് പറയുന്നു.
എത്ര മനോഹരമായാണ് എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് മനസ്സിലായില്ല എന്ന ഒറ്റ കാരണത്താൽ ഒരു ചിത്രത്തെ മോശമാക്കുന്നത് എങ്ങനെ. പ്രശസ്ത സിനിമ സംവിധായകനായ Laljose തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത് കണ്ടു.
"അങ്ങിനെയും ചില സിനിമകളുണ്ട്. മഹാവീര്യർ പോലെ. ഒറ്റക്കാഴ്ചയിൽ എല്ലാം തുറന്നു വയ്ക്കാത്തവ. പ്രേക്ഷകൻ കൂടി ചേർന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകൾ. ഒരുവേള പിന്നൊരു കാലത്തും ചർച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകൾക്ക് നമ്മുടെ ശ്രദ്ധയും, സപ്പോർട്ടും വേണം..."
തുടർന്ന് അദ്ദേഹം എബ്രിഡ് ഷൈൻ എന്ന സംവിധായകനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട്. ഒരു ഓൺലൈൻ റിവ്യൂവിൽ എഴുതി കണ്ടു 'ഫോണിൽ കളിച്ചും, പോപ്കോണിന് ശ്രദ്ധ നൽകിയും ആഘോഷമാക്കി കണ്ടാൽ അങ്ങനെ കാണേണ്ട ഒരു സിനിമയല്ല ഇത്'. ഈ കഥയോടും, കഥാപാത്രങ്ങളോടും ഒപ്പം നമുക്കും സഞ്ചരിക്കാൻ സാധിക്കണം.സിനിമ കണ്ണു കൊണ്ട് മാത്രം കാണുന്നവരുണ്ട്. ഹൃദയം കൊണ്ടുകൂടി കാണാൻ ശ്രമിക്കുക. അത്തരത്തിലുള്ള ഒരു ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കോമഡി, മാസ് - ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമല്ല മഹാവീര്യർ. അതുപോലെതന്നെ ഒരു മെഷീൻ ഉപയോഗിച്ച് കാലങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കുന്ന രീതിയുമില്ല ഇതിൽ, നേരായ രേഖയിലാണ് കഥ പറഞ്ഞു പോകുന്നത്. 2020-ൽ കോടതിയിൽ ആരംഭിച്ച വിഗ്രഹമോഷണക്കേസ് 2030-ൽ രാജാവിന്റെ കേസിൽ വിധി തീർപ്പാക്കുന്നതിൽ എത്തി നിൽക്കുന്നു. സംവിധായകൻ കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നത് അധികാരവർഗ്ഗത്തിന്റെ അക്രമങ്ങളിലേക്കാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ ശ്രദ്ധിച്ചാൽ മനസിലാകും. അധികാരത്തിന്റെ ആൾരൂപമായി നിലകൊള്ളുന്ന എല്ലാ കഥാപാത്രങ്ങളുടെയും പേരിനൊപ്പം 'VEER' എന്ന് ചേർത്തിട്ടുണ്ട്. അത് ഓരോ ക്യാരക്ടർ പോസ്റ്ററുകളിലും പ്രത്യേകം ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കും. അവരുടെ പ്രവർത്തികളും സിനിമ കാണുമ്പോൾ നമ്മളെ അലോസരപ്പെടുത്തും.
ഉറക്കം നഷ്ടപ്പെട്ട ഒരു രാജാവിൽ നിന്നും കഥ ആരംഭിച്ച് സിനിമ അവസാനിക്കുമ്പോൾ അയാൾ സുഖമായി ഉറങ്ങുകയാണ്. പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരെ ആര് ശ്രദ്ധിക്കാൻ.കള്ളനല്ലാത്ത ഒരുവനെ അത്തരം സാഹചര്യത്തിൽ കാണപ്പെടാം എന്ന് സന്യാസി ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ പൊതുസമൂഹത്തിൽ ഒട്ടനവധി ആൾക്കൂട്ട വിചാരണകൾ നടന്നിട്ടുണ്ട്. അതിനു നമ്മൾ സാക്ഷികളുമാണ്. ശബ്ദമില്ലാത്തതു കൊണ്ടു മാത്രം അടിച്ചമർത്തപ്പെട്ട ജനങ്ങൾ. കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പറഞ്ഞുകൊണ്ട് പഴയ സിനിമകളെ നമ്മളിന്ന് ആഘോഷമാക്കുമ്പോൾ അത്തരമൊരു വിഭാഗത്തിലേക്ക് ഈ ചിത്രവും ചേർക്കപ്പെടാതിരിക്കണമെങ്കിൽ മനസ്സ് തുറന്ന് സിനിമയെ കാണുക. അഭിപ്രായങ്ങൾ വ്യക്തിപരമാവട്ടെ.
ആദ്യദിനം, തീയേറ്ററിൽ നിന്നും സിനിമ മുഴുവൻ കാണാതെ ഇറങ്ങിപ്പോയ ഒരാളെ കണ്ടപ്പോൾ സങ്കടം തോന്നി ചിത്രം എങ്ങനെ അവസാനിക്കുമെന്ന് പോലും കാണാൻ നിക്കാതെയുള്ളൊരു ഇറങ്ങിപ്പോക്ക്. വെറുതെ കണ്ടു മറക്കുന്ന വിനോദോപാതി മാത്രമായി സിനിമയെ കാണാതെ കണ്ടു കഴിഞ്ഞതിനു ശേഷവും അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കുവാനും, വ്യത്യസ്ത തലങ്ങൾ മനസിലാക്കുവാനും സാധിക്കുന്ന ഇത്തരം ചിത്രങ്ങളോട് വ്യക്തിപരമായി ഏറെ ഇഷ്ടമാണ്. സംവിധായകൻ പറഞ്ഞതുപോലെ ഓരോ തവണ കാണുമ്പോഴും ഈ സിനിമ കൂടുതൽ, കൂടുതൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഈ സിനിമ കണ്ടതിനു ശേഷമുള്ള എന്റെ കാഴ്ചപ്പാടാണ് ഇവിടെ പങ്കുവെച്ചത്. ഇതുപോലെ തന്നെ ആവണെമെന്നും നിർബന്ധമില്ല. ഇതുപോലൊരു പടം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനുശേഷം ഉണ്ടാകുമായിരിക്കാം. ഇത്തരം ചിത്രങ്ങൾ വിജയിക്കേണ്ടതും അനിവാര്യമാണ്. വ്യത്യസ്തതകളും പുതുമകളും നമുക്കിനിയും വേണമെങ്കിൽ മാത്രം. കണ്ടിട്ടും മനസ്സിലായില്ലെന്ന കുറെ കൂട്ടരുടെ പരാതികളിലാണ് ഇത്രയും വലിയൊരു എഴുത്തിനായി മുതിർന്നത്. കാണണമെന്ന് ആഗ്രഹിച്ചിരുന്നവർ പോലും ആൾക്കൂട്ട അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്നതും ദുഃഖകരം. തിയേറ്ററിൽ തന്നെ അനുഭവിച്ച് അറിയേണ്ട ദൃശ്യമികവും, ശബ്ദ സംവിധാനങ്ങളും ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്. നായികാ കഥാപാത്രം അവതരിപ്പിച്ച ഷാൻവി ശ്രീവാസ്തവ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. നിവിൻ പോളി, ആസിഫ് അലി,ലാലു അലക്സ്,സിദ്ദിഖ്, ലാൽ എന്നിവരെല്ലാം നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇത്തരമൊരു കലാസൃഷ്ടിക്ക് സംവിധായകന് ഒരായിരം നന്ദി. ഇതുപോലുള്ള ചിത്രങ്ങൾ കാണുമ്പോൾ അവയെക്കുറിച്ച് കൂടുതലായി അറിയേണ്ടതിന്റെ ആവശ്യകത ഇപ്പോൾ മനസ്സിലാക്കുന്നു.
ഇതൊരുപക്ഷേ നിങ്ങളുടെ കപ്പിലെ ചായ അല്ലായിരിക്കാം. പക്ഷേ ഏതുതരത്തിലുള്ള ചായയാണെന്നറിയാതെ കുടിക്കാനും, കുടിക്കാതെ വിമർശിക്കാനും മുതിരരുത് എന്ന് അഭ്യർത്ഥന. തിയേറ്ററിൽ നിന്നു തന്നെ ചിത്രം കാണാൻ പരിശ്രമിക്കുക. ഒ. ടി. ടി റിലീസിനു ശേഷം ഈ സിനിമയെക്കുറിച്ച് ഒരുപാട് സംസാരിക്കുമെന്ന് ഉറപ്പാണ്. അത് ഇപ്പോൾ സംഭവിച്ചാൽ ഇനിയും ഇതുപോലുള്ള മനോഹരമായ സൃഷ്ടികൾ ഇവിടെ ഉടലെടുക്കും.
ഏറെ പ്രതീക്ഷയോടെ
✍️ ഒരു 😌 സിനിമപ്രേമി✌️

Laljose
Nivin Pauly Nivin Pauly Fans Club Nivin Pauly Fans Kerala
Shanvi Srivastava Lalu Alex

"ഇത് പ്രശ്നം യൂട്രസിന്റെയല്ല, ഇത് മറ്റേതാണ് ഫെമിനിസം."        - തന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കും, നേട്ടങ്ങൾക്കും വേണ്ടി ഒ...
11/07/2021

"ഇത് പ്രശ്നം യൂട്രസിന്റെയല്ല, ഇത് മറ്റേതാണ് ഫെമിനിസം."
- തന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കും, നേട്ടങ്ങൾക്കും വേണ്ടി ഒരു കുഞ്ഞിനെ ഇല്ലാതാക്കിയ ക്രൂരയായ സാറ🥺. എന്തൊരു നീചസ്ത്രീയാണല്ലേ അവർ. ഇത്തരം സിനിമകൾ നമ്മൾ ഉപേക്ഷിക്കണം✌️. -
സാറാസ് എന്ന മലയാളസിനിമയും, ഗർഭഛിദ്രവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. സിനിമക്കെതിരെ ക്യാമ്പയിനുകൾ വരെ സംഘടിപ്പിച്ചു തുടങ്ങി. ഈ സാഹചര്യത്തിൽ, യഥാർത്ഥത്തിൽ സിനിമ പറഞ്ഞ രീതിക്കാണോ പ്രശ്നം..?🤔 എന്നു മനസിലാക്കിയെടുക്കാൻ സാറാ എന്ന കഥാപാത്രത്തെ മാത്രം ഒന്നു പഠിക്കാൻ ശ്രമിച്ചാൽ മതിയെന്നു തോന്നുന്നു.😌 ഈ എഴുത്തിനു പിന്നിലെ ഉദ്ദേശം : സിനിമയെ സ്നേഹിക്കുന്നതു കൊണ്ടു മാത്രം, അതിനെതിരെ ചിന്തിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ എന്താണ് ഈ സിനിമ എന്നിലേക്ക് പകർന്നു നൽകിയതെന്ന് എഴുതി ഫലിപ്പിക്കുക അത്രമാത്രം😇. ഒരു സിനിമ റിവ്യൂ എന്നതിലുപരി, സാറാ എന്ന പെൺകുട്ടിയോടൊപ്പം നിന്ന് അവളുടെ ജീവിതത്തെ നോക്കിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്🥰. അതുകൊണ്ടുതന്നെ ഈ എഴുത്തും, അഭിപ്രായങ്ങളും തികച്ചും വ്യക്തിപരമാണ്. ചിത്രം ഇതുവരെ കാണാത്തവർ വായിക്കാതിരിക്കുന്നതാവും🤗 നല്ലത് കാരണം സ്പോയിലറുകളുണ്ടാവും. ചിത്രം കണ്ട് ഇഷ്ടപ്പെട്ടവർക്കും, ഇഷ്ടപ്പെടാത്തവർക്കും വായിക്കാം. മനസിരുത്തി വായിക്കണമെന്ന് മാത്രം, അതിനുശേഷം ചിന്തിക്കണം. എന്നിട്ട് അഭിനന്ദിക്കണോ...?😇 ആക്രമിക്കണോ..?😂 എന്ന് തീരുമാനിക്കാവുന്നതാണ്. അർഹമാണെന്ന് തോന്നുന്ന വാദങ്ങളോട് മാത്രം സംവദിക്കാനാണ് ആഗ്രഹം😇. മൗനം വിദ്വാന് ഭൂഷണമെന്നാണല്ലോ.🤭
സാറാ എന്ന പെൺകുട്ടിയുടെ സ്കൂൾ ജീവിതത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഈ സിനിമയിലൂടെ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ വളരെ വ്യക്തമായിത്തന്നെ ആദ്യത്തെ 10 മിനിറ്റിനുള്ളിൽ പറഞ്ഞു വക്കുന്നുണ്ട്. തന്റെ കാമുകനുമായി നടത്തുന്ന പ്രണയസല്ലാപത്തിൽ ഭാവിജീവിതത്തെക്കുറിച്ച് കമിതാക്കൾ സ്വപ്നം കാണുക സ്വഭാവികമാണ്😬. അതിനെക്കുറിച്ച് ഞാൻ എടുത്ത് പറയേണ്ടതില്ലല്ലോ..?🤭 ഈ അവസരത്തിൽ സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഒരേ കോളേജ്, ഒരേ കമ്പനിയിൽ ജോലി, പിന്നെ കല്യാണം അങ്ങനെ നീളുന്ന സംഭാഷണത്തിൽ സാറാ പകച്ചു നിൽക്കുന്നത് തന്റെ കാമുകൻ പ്രസവത്തെക്കുറിച്ചു🥺 പറയുമ്പോൾ മാത്രമാണ്. ഇതൊക്ക ജീവിതത്തിന്റെ ഭാഗമാണ്, പെണ്ണുങ്ങളായാൽ പ്രസവിക്കണ്ടേ എന്നൊക്കെ അവൻ പറയുമ്പോഴും അവൾ ഭയത്തോടെ തന്നെ തന്റെ നിലപാട് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അവിടെ ആ ബന്ധം അവസാനിക്കുന്നു🤷‍♂️. പിന്നീട് വരുന്ന ഒരു കൊച്ചു Title Song ലൂടെ കാണിക്കുന്നത് ഗർഭിണിയായ ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകൾത്തന്നെയാണ്. എത്രയൊക്കെ ദൈവികമാണെന്ന് നമ്മൾ ആണുങ്ങൾ മഹത്വവൽക്കരിച്ചാലും😇, ആ ഒരു പത്തു മാസക്കാലം അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അത് അസ്സഹനീയവും, അവർണ്ണനീയവുമാണ്🥺. ചോദിച്ചു നോക്കിയാൽ അറിയാം. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും ഒരിക്കലെങ്കിലും നമ്മൾ നേരിടേണ്ടി വരുന്ന പേടിപ്പെടുത്തുന്നൊരു ദുസ്വപ്നം സാറക്കത് ഗർഭിണിയാവുക🤰 എന്നതാണ്. കൗമാരത്തിലും അവൾ ഞെട്ടിയെഴുന്നേൽക്കുന്നത് തന്റെ ഗർഭാവസ്ഥയെക്കുറിച്ചോർത്താണ്.
പിന്നീട് തന്റെ ജീവിതലക്ഷ്യം എന്താണെന്നും അതിനായി നടത്തുന്ന കഠിനപ്രയത്നങ്ങളും വളരെ വ്യക്തമായിത്തന്നെ കാണിക്കുന്നുണ്ട്. തുടർന്നു വരുന്ന രംഗങ്ങൾ പരിശോധിച്ചാൽ മനസിലാകും സാറയുടെ പേടി ഗർഭിണിയാവുക🤰എന്നത് മാത്രമല്ല, കുട്ടികളെ എങ്ങനെ നോക്കണമെന്ന് അവൾക്കറിയില്ല. വെറുതെയിരിക്കുന്ന കുട്ടിയെ ഡാം പൊട്ടുന്നത് കാണിക്കുന്നതും, അത് കരയുമ്പോൾ എങ്ങനെ കരച്ചിൽ നിർത്തിക്കണമെന്നറിയാതെയിരിക്കുന്ന സാറയും, ആ രംഗത്തിലേക്ക് കടന്നു വരുന്ന കുട്ടികളുടെ അമ്മ പറയുന്നുണ്ട് അവരെയൊന്ന് എടുത്താൽ മതിയെന്ന്🤷‍♂️. എന്തുകൊണ്ടോ അങ്ങനെ ചിന്തിക്കാൻ സാറക്ക് കഴിഞ്ഞില്ലെന്നുത്തന്നെ പറയാം. "പ്രസവിക്കാത്തൊരു പെണ്ണ് മതി," കുട്ടികളെ നോക്കുന്നതെങ്ങനെയെന്ന് ആകുലപ്പെടുന്ന ജീവനോട് അവൾ ചോദിക്കുന്നുണ്ട് " അപ്പോൾ, ഞങ്ങളുടെ കാര്യമോ..? " എന്ന് ശരിയാണ് അത് ഞാനും ഒരുപാട് ചിന്തിച്ചിട്ടുണ്ട്😌. ഒരു പെൺകുട്ടി അവളുടെ ജീവിതത്തിൽ സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, വേദനകൾ അതൊക്കെ ചിന്തിച്ചാൽത്തന്നെ നമുക്ക് തലകറങ്ങും. ഒരേ രീതിയിൽ ചിന്തിക്കുന്നവരാണെന്ന് തോന്നിയത് കൊണ്ട് ഇരുവരും അടുക്കുന്നു. വീണ്ടും സിനിമയിലുട നീളം മാതാപിതാക്കൾ എങ്ങനെയാകണമെന്ന് സാറാ പറഞ്ഞു തരുന്നുണ്ട്. " കഥയിലൊക്കെ നമ്മുടെ ഇഷ്ടത്തിന് ആളുകൾക്ക് നല്ല സ്വഭാവവും, ചീത്ത സ്വഭാവവും കൊടുക്കാം. പക്ഷേ, Parents ന്റെ കാര്യം അങ്ങനല്ല ഒരു കുട്ടിയുടെ Character Define ചെയ്യുക എന്നു പറഞ്ഞാൽ പത്തിരുപതു കൊല്ലത്തെ Sacrifice ആവശ്യമുള്ള കാര്യമാണ്‌. അതിനുപറ്റത്തവർ ആ പണിക്ക് പോകരുത് എന്ന് സാറാ പറയുമ്പോൾ ജീവൻ അത് മനസിലാക്കി അവളെ പിന്തുണക്കുന്നു.😇
പിന്നീട് നമ്മൾ കാണുന്നത് Parenting നോടുള്ള ജീവന്റെ സമീപനമാണ്. "Career, Travel, Friends ഇതൊന്നുമില്ലാതെ കുട്ടികളെ സ്നേഹിച്ചു മാത്രം ജീവിക്കാൻ കഴിയില്ലെന്ന് " പറയുന്ന ജീവനെ സാറാ തിരുത്തുന്നുണ്ട്. കുട്ടികളെ ഇഷ്ടപ്പെടാഞ്ഞിട്ടല്ല😌, അവരെ കൈകാര്യം ചെയ്യാൻ അറിയാത്ത കൊണ്ടാണെന്ന്. എന്നിട്ടും എന്തിനാണ് എല്ലാവരും സാറയെ കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ജീവനെപോലെ അവസരവാദിയായിട്ടല്ല സാറാ സംസാരിക്കുന്നത്. തന്റെ നിലപാടുകൾ അവൾ വ്യക്തമാക്കുന്നുണ്ട്. ശാരീരിക സുഖത്തിനു വേണ്ടി വെമ്പൽ കൊണ്ട് എല്ലാം കഴിയുമ്പോൾ ചവറ്റുകട്ടയിലേക്ക് വലിച്ചറിയാനല്ല അവൾ ആഗ്രഹിച്ചത്. തന്നെ കൊണ്ട് കഴിയില്ലെന്നറിയാം. അതുകൊണ്ടാണ്,
"Incase നമുക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ തടയാൻ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ..? " എന്ന് ചോദിക്കുന്നത്. അമ്മയാവാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ അവൾ എടുത്തിരുന്നു. ഇത് സാറയെ കുറ്റപ്പെടുത്തുന്ന ഒരു വിഭാഗത്തിനുള്ള മറുപടിയാണ്. കല്യാണം എന്നു കേട്ടപ്പോൾ അവൾ തുള്ളിച്ചാടിയില്ല അവൾക്ക് വലുത് Career തന്നെയാണ്. തിരക്കഥ പൂർത്തിയാക്കാനും, തന്റെ സ്വപ്നം നേടിയെടുക്കാനും ഒരു രണ്ടു വർഷമെങ്കിലും വേണമെന്ന് അവൾ പറയുന്നുണ്ട്👏. അവസരവാദികളായ നമ്മൾ അപ്പോൾ അത് സമ്മതിക്കും. " ഇപ്പോ ഒന്നും വേണ്ട എല്ലാം നിന്റെ ഇഷ്ടം പോലെ, ഇത് കുടുംബക്കാരെ മാത്രം ബോധിപ്പിക്കാനാണെന്ന് " പറഞ്ഞ് അവളെ കല്യാണം കഴിക്കുന്ന ജീവനെ പോലെയാണ് നമ്മൾ പ്രേക്ഷകർ, രണ്ടാം പകുതിയിൽ നമ്മുടെ സ്വഭാവം മാറുന്നു. അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന പെണ്ണിനെ അവർ ഫെമിനിസ്റ്റുകളാക്കുന്നു. അതിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞിട്ടാണോ ആവോ...?🤷‍♂️
മിക്ക സ്ഥലങ്ങളിലും കുടുംബപ്രശ്നങ്ങളുടെ പ്രധാന കാരണം തന്നെ ദാമ്പത്യത്തിൽ ബന്ധുമിത്രാദികൾ നടത്തുന്ന അനാവശ്യമായ ഇടപെടലുകളാണ്😐. അതിവിടെയും പ്രകടമാണ്. അത്തരത്തിലൊരു ഇടപെടൽ സൃഷ്ടിച്ച ചോദ്യത്തിൽ നിന്നും ആണ് നമ്മൾ ഇത് ആരംഭിച്ചത് തന്നെ. ഗർഭിണി ആയി എന്ന് അറിഞ്ഞു കഴിയുമ്പോൾ അതുവരെ, തന്നെ പിന്തുണച്ച ഭർത്താവിന്റെ മനംമാറ്റം അവൾക്കൊരു തിരിച്ചടിയാകുന്നു. കല്യാണം കഴിഞ്ഞ് ഭാര്യയെ ഗർഭിണിയാക്കുന്നതാണ് ആണത്തം എന്ന് ചിന്തിക്കുന്ന ഒരു തലമുറ എന്തൊരു വികൃതമാണല്ലേ. ഇവിടം മുതലാണ് ആളുകൾ സിനിമയെ കുറ്റം പറയുന്നതും സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്ന് വിലപിച്ച് ഗർഭഛിദ്രത്തെ ഉയർത്തിപ്പിടിക്കുകയാണ് എന്ന് വാദിക്കുന്നതും. എന്നാൽ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും സാറാ നമുക്ക് നൽകുന്ന സന്ദേശം തന്നെയാണോ, അതോ നമ്മുടേതായ രീതിയിൽ മെനഞ്ഞെടുത്തത് ആണോ ഈ സിനിമ ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നത്. MTP ( Medical Termination of Pregnancy ) Act 1971 പ്രകാരം ഗർഭച്ഛിദ്രം നടത്താൻ അനുമതിയുണ്ട്. അതിന് ഭർത്താവിന്റെയോ, ബന്ധുക്കളുടെയോ സമ്മതം ആവശ്യമില്ല. മാനസികവും, ശാരീരികവുമായി ഒരു സ്ത്രീ അമ്മയാകാൻ തയ്യാറാകുമ്പോൾ മാത്രം അത് തുടർന്നു പോയാൽ മതിയാകും. ഇതിനോടൊപ്പം ചില നിബന്ധനകളും പറയുന്നുണ്ട്. പീഡനം, Contraceptive Failure, ഗർഭധാരണത്തെ തുടർന്ന് സ്ത്രീകൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണത്. സിനിമയിൽ ഡോക്ടറെ കാണാൻ ചെന്ന് സാറാ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. "ഇതൊരു Contraceptive Failure ആണ് Accidental Pregnancy" ആണെന്നൊക്കെ ഒരു പക്ഷേ നമ്മൾ മലയാളികൾക്ക് ഇത്തരം വാക്കുകൾ അപരിചിതമായതു കൊണ്ടാവാം അതിനെക്കുറിച്ച് നമ്മൾ ചിന്തിക്കാതിരുന്നത്. (The Great Indian Kitchen എന്ന സിനിമ കണ്ട് Foreplay എന്താണെന്നറിയാൻ
Google ൽ പരതിയ ആളുകളാണ് നമ്മൾ🤭 )
Contraceptive failure എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യം വന്നിട്ടില്ലെന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ അത് ആവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ അന്വേഷിച്ചു "Condoms ഉപയോഗിച്ചാൽ കൂടിയും ഗർഭധാരണം നടക്കാറുണ്ട്. CuT (copper T) പോലുള്ള Intra uterine Devices (IUDs) ഉപയോഗിച്ചിട്ടും ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യം, ആരോഗ്യപ്രശ്നങ്ങൾ, ഭാരക്കുറവ് ഒക്കെ ഉണ്ടാവും. ആ സാഹചര്യത്തിൽ അബോർഷൻ എന്ന് മാർഗം തന്നെ ഡോക്ടേഴ്സ് മുന്നോട്ടുവയ്ക്കുന്നുണ്ട്" (source : instagram praanthupookkunnidam. Reshmajoy). എന്നിരുന്നാൽകൂടിയും, എത്രപേർ ഇതായിരുന്നു സാഹചര്യം എന്നു മനസ്സിലാക്കി സാറായുടെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിച്ചു എന്ന് അറിയില്ല✌️. "അവർ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടതുകൊണ്ടല്ലേ, കുട്ടികൾ ഉണ്ടായത്. അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരന് ഒരിക്കലും Abortion നെ Glorify ചെയ്യാൻ സാധിക്കില്ല. നിങ്ങളെപ്പോലെ സിനിമയെ വേറെ തലത്തിൽ കാണുന്ന ആളുകൾ അല്ലാത്തത് കൊണ്ടാവാം, സ്വപ്നങ്ങൾക്ക് വേണ്ടി കൊച്ചിനെ ഇല്ലാതാക്കി Abortion പൊലിപ്പിച്ചു വച്ചു." ഒരു സുഹൃത്ത് എന്റെ whatsapp സ്റ്റാറ്റസ് കണ്ട് സാറാസ് എന്ന സിനിമയ്ക്ക് നൽകിയ പ്രതികരണമാണിത്😐. ഒരുപക്ഷേ, നിങ്ങളിൽ ഭൂരിഭാഗം ആളുകളും ഇങ്ങനെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക. അതൊരു കുറ്റമല്ല, ഓരോ ആളുകളും വ്യത്യസ്തരാണ്. കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ അവനൊരു മറുപടി കൊടുക്കാതെ ഞാൻ ഒഴിവാക്കി. എന്നാൽ, ഒന്ന് ചിന്തിക്കുക നമ്മുടേതായ രീതിയിൽ കാര്യങ്ങൾ വളച്ചൊടിക്കുന്നതിനെക്കുറിച്ച് അത് കുറ്റകരമാണ്🤫.
തന്റെ സ്വപ്നങ്ങൾക്കും, സ്വാർത്ഥതാല്പര്യങ്ങൾക്കും വേണ്ടിയാണ് ഗർഭച്ഛിദ്രം ചെയ്യുന്നതെന്ന് മറ്റെല്ലാവരും ചിന്തിക്കുമ്പോഴാണ് സാറ ശരിക്കും തളർന്നുപോകുന്നത്🥲. എന്നാൽ, അവൾ അങ്ങനെയല്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് സാറയുടെ തീരുമാനത്തെ പിന്തുണയ്ക്കാൻ എനിക്ക് തോന്നിയത്.❤️ എല്ലാം അറിഞ്ഞതിനു ശേഷം സാറയെ അനുനയിപ്പിക്കാൻ എത്തുന്ന പപ്പയോട് അവൾ പറയുന്നുണ്ട്, അത് നമ്മളോടും കൂടിയാണ് പറയുന്നത് "ഞാൻ സിനിമയ്ക്ക് വേണ്ടിയാണോ ഇത് വേണ്ടെന്ന് വയ്ക്കുന്നതെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ...?" എല്ലാവരും ഒരുപോലെയാണെന്ന് അവൾ വേദനയോടെ മനസ്സിലാക്കുന്ന ആ നിമിഷം നമുക്കെങ്ങനെ അവളെ മാത്രം കുറ്റപ്പെടുത്താനാകും. സാറയെ കുറ്റപ്പെടുത്തിയവരെല്ലാം ഉയർത്തിയ വാദം 'അവളുടെ സ്വപ്നങ്ങൾക്കും സിനിമകൾക്കും വേണ്ടിയാണ് ഇതെല്ലാം വേണ്ടെന്ന് വയ്ക്കുന്നതെന്നായിരുന്നു.' ഒരിക്കലുമില്ല, ശാരീരികമായും,മാനസികമായും അവൾ ഇതിന് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. കല്യാണം കഴിഞ്ഞാൽ എല്ലാം മാറുമെന്നും, എല്ലാവരെയും പരിഗണിക്കേണ്ടിവരുമെന്നും അവൾ നേരത്തെ പറഞ്ഞിരുന്നു. ഒരിക്കലും മാറില്ല എന്ന് പറഞ്ഞിട്ടും ജീവൻ പഴയതെല്ലാം മറന്നു. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഒരു സ്ത്രീയെ ബലിയാടാക്കേണ്ടതുണ്ടോ...?🤔 കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല, അതിന് പ്രാപ്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് അവൾ പറയുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ അതല്ലേ അംഗീകരിക്കേണ്ടത്. തുറന്നുപറച്ചിലിനല്ലേ കൈയ്യടിക്കേണ്ടത്👏. ഡോക്ടർ സാറയോട് അവസാന ഭാഗത്തിൽ പറഞ്ഞ ഡയലോഗുകൾ കടമെടുത്തു തന്നെ പറയട്ടെ "ജീവിതത്തിലെ പ്രധാനമായ Parenthood ന് വേണ്ടി എന്ത്‌ തയ്യാറെടുപ്പാണ് നമ്മൾ നടത്തുന്നത്. നാട്ടുകാരുടെ വിശേഷമൊന്നും ആയില്ലേ...? ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആണോ ഒരു സ്ത്രീ പ്രസവിക്കേണ്ടത്...? ഒരുപാട് തയ്യാറെടുപ്പുകളും ത്യാഗവും ഒക്കെ വേണ്ടതാണ് അച്ഛനമ്മമാരാവുക എന്നതിന്,
എല്ലാ തയ്യാറെടുപ്പുകളും നടത്തി അച്ഛനമ്മമാർ ആകുന്നവർക്ക് പോലും വീഴ്ചകൾ പറ്റുന്നുണ്ട്." അപ്പോഴാണ് Contraceptive Failure മൂലം Accidental Pregnancy സംഭവിച്ച സാറയുടെ കാര്യം. അങ്ങനെ ഗർഭിണി ആകേണ്ടി വന്നൊരു അവസ്ഥയിൽ അവൾ പിന്നെ എങ്ങനെ ചിന്തിക്കണം...? "Parenting എല്ലാവർക്കും പറ്റുന്ന പണിയല്ല അതുകൊണ്ട്, തയ്യാറല്ലാത്തവർ അതിനു നിൽക്കരുത്. സിനിമകളിൽ മോശം ആളുകളെ നമ്മൾ കാണുന്നുണ്ട്. അത്ര സുഖകരമല്ലാത്ത ബാല്യത്തിൽ നിന്നും ആണ് അവർ ഇങ്ങനെ ആയിത്തീരുന്നത് (ഇതിനെക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ പറയാം😜). രണ്ടുപേരും കൂടി ആലോചിച്ച് തീരുമാനം എടുത്താൽ മതി." എന്നു പറയുമ്പോഴും ഡോക്ടർ പരിഗണന നൽകുന്നത് സാറക്കാണ്. അവളെ കുറ്റം പറയുന്നവർ എന്തുകൊണ്ടാണ് ആ പരിഗണന നൽകാത്തത്.😕 തന്റെ നേട്ടത്തിന് വേണ്ടി ഒരു ജീവൻ നശിപ്പിച്ചു, Abortion നെ പൊലിപ്പിച്ചു, തെറ്റായ സന്ദേശം നൽകി, ഇത്തരം സിനിമകൾ നാടിന് ആപത്താണ്, ആ കുട്ടിയെ ഞങ്ങൾ വളർത്തുമായിരുന്നല്ലോ, കുട്ടികളില്ലാത്ത എത്ര ആളുകളുണ്ട്, ഇതുപോലെ ഒരമ്മ പ്രസവിച്ചതല്ലേ അവളെയും... അങ്ങനെയെത്രയെത്ര പ്രതികരണങ്ങൾ ചിലതൊക്കെ ശരിയാണ് ഈ സാഹചര്യത്തിലല്ല, സ്വാർത്ഥലാഭത്തിനും,ലൈംഗിക സുഖത്തിനും വേണ്ടി കുട്ടികളെ കൊല്ലുമ്പോൾ മുകളിൽ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ, ഇവിടെ എനിക്ക് സാറയെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവളുടെ തീരുമാനങ്ങളെ മാനിക്കാനും. ഡോക്ടർ അവളോട് അവസാനമായി പറഞ്ഞത് തന്നെ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്😇 "തന്റെ ശരീരമാണ്, തീരുമാനവും തന്റേതാവണം." എല്ലാം മനസിലാക്കി ആ കുടുംബം മുഴുവൻ സാറയെ ചേർത്തുനിർത്തിയത് പോലെ നമുക്കും ചേർത്തുനിർത്തിക്കൂടെ, അല്ലാതെ, കുടുംബം മുഴുവൻ ഗർഭച്ഛിദ്രത്തിന് കൂട്ടുനിന്നു എന്നല്ല പറഞ്ഞു ഫലിപ്പിക്കേണ്ടത്. ഇത് മനസിലാക്കാൻ നമ്മുടെ പ്രിയപ്പെട്ടവരിൽ സാറയെ കാണാൻ ശ്രമിച്ചാൽ മതി. അല്ലാതെ, സിനിമയെ വേറെ തലത്തിൽ കാണണമെന്നൊന്നുമില്ല. ഓരോ സിനിമകളും ഓരോ ജീവിതങ്ങളാണ് അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം❤️. എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല ലിംഗനിർണയം തെറ്റാണെന്ന് ഒരു കൊച്ചു സീനിലൂടെ സാറാസിൽ പറഞ്ഞു വെക്കുന്നുണ്ട്. അതെത്ര പേർക്കറിയാം, അതൊന്നും ആരും എവിടെയും പറഞ്ഞു കേട്ടില്ല. കല്ലെറിയുന്നവരുടെ കൂട്ടത്തിൽ കൂടാൻ എളുപ്പമാണ്. എന്നാൽ മനസ്സിലാക്കി ചേർത്തു പിടിക്കാനാണ് ബുദ്ധിമുട്ട്. ഞാൻ സാറയെ നെഞ്ചോടു ചേർത്ത് പിടിക്കുന്നു. Love you saraa...❤️
ഇപ്രാവശ്യം എഴുത്ത് നീണ്ടുപോയെന്നറിയാം😬. വിഷയം ഗൗരവകരമായതുകൊണ്ടാവാം. മാത്രമല്ല, ഇതിൽ കൂടുതൽ വിശദീകരണങ്ങൾ ഇനി നൽകേണ്ടതില്ലല്ലോ. K. C. Y. M പോലുള്ള യുവജനസംഘടനകൾ ഒട്ടും ചിന്തിക്കാതെ ഇത്തരം സിനിമകൾ ബഹിഷ്കരിക്കണമെന്ന് പറയുന്നത് കാണുമ്പോൾ വിഷമമുണ്ട്😕. നാളത്തെ തലമുറ ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ...? മാറ്റങ്ങൾക്കനുയോജ്യമായി, ക്രിയാത്മകമായി, വ്യക്തിതാൽപര്യങ്ങൾക്കതീതമായി പ്രവർത്തിക്കാൻ യുവജനസംഘടനകൾക്ക് സാധിക്കണം, അതുപോലെ
💪യുവജനങ്ങൾക്കും. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്ക് വേണ്ടി സംസാരിക്കുന്നവരാകണം നിങ്ങൾ. ഇത് വെറുമൊരു സിനിമ പ്രൊമോഷൻ എന്ന പേരിൽ ഇരുന്ന് എഴുതിത്തീർക്കുന്നതല്ല😌. എനിക്കിഷ്ടപ്പെട്ട സിനിമ എല്ലാവരും അതേരീതിയിൽ മനസ്സിലാക്കണമെന്നുമില്ല. നേരെ മറിച്ച് ഒരു സ്ത്രീ തന്റെ ഗർഭാവസ്ഥയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞതുകൊണ്ടുതന്നെയാണ്. ഈ സിനിമ കാണുന്നതിന് മുൻപ് തന്നെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾ നിരവധി കേട്ടിരുന്നു. അതൊന്നും വകവെക്കാതെ ആണ് സാറയെ കാണാൻ പോയത്. അവളെ മനസ്സിലാക്കുകയും, ഇഷ്ടപ്പെടുകയും ചെയ്തു✌️. സിനിമ കണ്ടതിനുശേഷം ഞാൻ ആദ്യം തന്നെ അഭിപ്രായം ചോദിച്ചത്, ജീവിതത്തിൽ സാറയുടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന എന്റെ ചേച്ചിമാരോടും, പെൺസുഹൃത്തുക്കളോടും, അനിയത്തിമാരോടുമാണ്🥰. അവരുടെ മറുപടികൾ 😍 എന്നെ ഞെട്ടിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായം സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. അതിനു വ്യക്തമായ കാരണങ്ങളും അവർ തന്നു. ആ ധൈര്യത്തിൽത്തന്നേയാണ് ഇത്രയും എഴുതിപ്പിടിപ്പിച്ചത്.😌
ഗർഭഛിദ്രത്തെ അനുകൂലിക്കുകയോ, ഇതൊക്കെ പറഞ്ഞ് തർക്കിക്കുകയോ ചെയ്യുവാനല്ല ഇത്രയും എഴുതിയത്. എനിക്ക് പ്രിയപ്പെട്ടവർ പറഞ്ഞതിന്റെ വെളിച്ചത്തിലും, ഗർഭാവസ്ഥയിൽ ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതുകൊണ്ടുമാണ്😇. എന്നുകരുതി, ആരും പ്രസവിക്കേണ്ട എന്നല്ല പീഡനത്തിരയാകുന്നവർ, മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടേണ്ടി വരുന്നവർ, ഗർഭനിരോധന മാർഗ്ഗങ്ങൾ പരാജയപ്പെടുമ്പോൾ(Contraceptive Failure ), ഗർഭസ്ഥശിശുവിന് അംഗവൈകല്യ സാധ്യതയുള്ളപ്പോളെന്നിങ്ങനെയെല്ലാം നിയമം അനുശാസിക്കും വിധം ഗർഭച്ഛിദ്രം നടത്താൻ പിന്തുണ നൽകണമെന്നാണ്. "2012 - ൽ ഗർഭഛിദ്രം നടത്താതിരുന്നതിനെ തുടർന്ന് ഇന്ത്യൻ സ്വദേശിയും, ഡോക്ടറുമായ സവിത ഹരപ്പനവർ എന്ന സ്ത്രീ ഐർലൻഡിൽ വെച്ച് മരിച്ചിരുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു. എന്നാൽ, ഐർലൻഡിൽ ഗർഭഛിദ്രം നിയമവിരുദ്ധമായതിനാൽ ചെയ്യാൻ സാധിച്ചില്ല. അന്ന് മുതൽ അവിടെ നിയമം പാസാക്കി അത്യാവശ്യസാഹചര്യങ്ങളിൽ ഗർഭഛിദ്രം അനുവദിച്ചു. (Source : Google)." ഇത്രയും വായിച്ചതിനുശേഷം സിനിമയും,എഴുത്തും ഇഷ്ടപ്പെട്ടവർ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവക്കാവുന്നതാണ്😌. സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കില്ലെന്ന് വാദിച്ചു നിൽക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല🤭. ഇത്തരം സമീപനങ്ങൾ അനിവാര്യമാണ്. നിങ്ങൾ അമ്മയോടോ,കാമുകിയോടോ,സഹോദരിമാരോടോ, പെൺസുഹൃത്തുക്കളോടോ മനസു തുറന്ന് സംസാരിച്ചു നോക്കൂ. നിങ്ങളുടെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് ത്തന്നെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ശ്രമിക്കൂ. ഇത് വായിച്ചു കഴിയുമ്പോൾ ഒരാളുടെയെങ്കിലും മനസ്സു മാറി ചിന്തിക്കുന്നുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനാണ്😂. നമുക്കുചുറ്റുമുള്ള സാറമാർക്ക് വേണ്ടി സമർപ്പിക്കുന്നു🥰.
തുടരും...❤️

കൂട്ടിച്ചേർക്കാൻ ഉള്ളത് : എന്നെ അറിയാവുന്നവരോട്😂 ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് കുട്ടികൾ🥰എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന്. ഇത്രയും എഴുതാൻ പ്രേരിപ്പിച്ചതിനു പിന്നിലൊരു ഭയമുണ്ട്😬. നിറവയറുമായി വരുന്ന ഗർഭിണികളെ നേരിൽ കണ്ടാലും, സിനിമയിൽ കണ്ടാലും പേടിയാണ്🥺. അവർ ഓരോ ചുവടും വെക്കുമ്പോൾ നമ്മുടെ ഉള്ളിലാണ് ഭയം😕. അവർ Perfect Okk ആണെങ്കിൽ പോലും. എത്രമാത്രം ബുദ്ധിമുട്ടുകളാണ് ഈയൊരു കാലയളവിൽ സഹിക്കുന്നത്. നേരെ കിടന്നുറങ്ങാൻ സാധിക്കില്ല, താൽപര്യങ്ങളും, ഇഷ്ടങ്ങളും മാറിക്കൊണ്ടിരിക്കും, വികാരങ്ങളെ നിയന്ത്രിക്കാനാവില്ല പെട്ടെന്ന് ദേഷ്യം വരും, ഇടയ്ക്കിടയ്ക്ക് വരുന്ന മൂത്രശങ്ക, വേദന അങ്ങനെ നിരവധി... ഇതെല്ലാം ഓർക്കുമ്പോൾ തന്നെ തല കറങ്ങും, അതിനോടൊപ്പമാണ് പ്രസവവേദനയുടെ തീവ്രതയും. അതുകൊണ്ടുതന്നെ, ഒരു കുഞ്ഞിനെക്കുറിച്ചു സന്തോഷത്തോടെ ചിന്തിക്കുന്നവർ അമ്മയുടെ സന്തോഷത്തെ കൂടി പരിഗണിക്കാൻ തുടങ്ങിയാൽ അവിടെ Sara's വിജയിച്ചു🥰. അല്ലാതെ, ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയാണോ..? അല്ലയോ..? എന്ന ചർച്ചയല്ല നടത്തേണ്ടത്🤗.

✍️Shimjo😌Devassia✌️

Address

Ernakulam

Telephone

+18156966893

Website

Alerts

Be the first to know and let us send you an email when Friday Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Friday Stories:

  • Want your establishment to be the top-listed Arts & Entertainment?

Share