06/12/2025
2029 മുതൽ രാജ്യത്ത് ഇലക്ഷൻ പോലും ഉണ്ടാകുമോ എന്ന ആശങ്കയിൽ നിൽക്കുന്ന ഈ സമയത്ത്, ബി ജെ പി കേന്ദ്രത്തിൽ കാണിക്കുന്ന വൃത്തികേടുകൾ ഒരു വശത്ത്... ബി ജെ പി ചെയ്യുന്നതിന്റെ ഫോട്ടോകോപ്പി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് ചെയ്യുന്ന സി പി എം എന്ന പാർട്ടി മറുവശത്ത്... കോൺഗ്രസ്സിന് പോരാടേണ്ടത് ഈ രണ്ട് പാർട്ടികളോടുമാണ്. കേരളത്തിലാണെങ്കിൽ ഇവർ രണ്ടുപേരും ഒരുമിച്ച് കോൺഗ്രസിനെതിരെ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി ഉണ്ടായ തോൽവിയിൽ മനോവീര്യം നഷ്ട്ടപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും, അവരുടെ മനോവീര്യം തകർക്കുന്നതരത്തിൽ സി പി എമ്മിന്റെ കുത്തുവാക്കുകളും, ശാരീരികവും, സോഷ്യൽ മീഡിയയും വിഷ്വൽ മീഡിയയും വഴിയുള്ള ആക്രമണങ്ങളും.
കഴിഞ്ഞ നിയമസഭാ തോൽവിക്കുശേഷം കോൺഗ്രസ്സിൽ ഒരു നേതൃമാറ്റം ഉണ്ടാവുകയും കോൺഗ്രസ്സിന് ശക്തമായ ഒരു നേതൃത്വം വരികയും ചെയ്യുന്നു. പുതിയ നേതൃത്വം കോൺഗ്രസിനെയും യു ഡി എഫിനെയും ഒരുമിച്ചുനിർത്തി നല്ലപോലെ ചലിപ്പിക്കുന്നു. തുടർന്ന് സ്ത്രീ പുരുഷ ഭേദമന്യേ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും അവർ സി പി എമ്മിലെ യുവാക്കളെ നിഷ്പ്രഭമാക്കുന്ന വിധം നല്ല രീതിയിൽ പ്രവർത്തിക്കുകയും, പ്രവർത്തകർക്കും അനുഭാവികൾക്കും മനോവീര്യം തിരിച്ചുകിട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുയും ചെയ്യുന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ് എന്നീ സംഘടനകളൊക്കെ നല്ലരീതിയിൽ പെർഫോം ചെയ്യുന്നു... സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടിയിരുന്ന സി പിഎമ്മിനെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിൽ അവിടെയും നമ്മുടെ യുവാക്കൾ നിറയുന്നു, അവർക്ക് നല്ല മറുപടി കൊടുക്കുന്നു... മുൻപ് വിഷ്വൽ മീഡിയയിൽ നടന്നിരുന്ന ചർച്ചകളിൽ പല ചാനലുകളും രഹസ്യമായും പരസ്യമായും സി പി എം ന് വേണ്ടി സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും കോൺഗ്രസ്സിന്റെ വേർഷൻ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും സി പി എമ്മിന്റെ വക്താക്കൾ ബഹളം വെച്ചും കോൺഗ്രസ്സ് വക്താക്കൾക്ക് കിട്ടുന്നതിനേക്കാൾ അധിക സമയം എടുത്തും കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരുന്നു.
സോഷ്യൽ മീഡിയയിലും വിഷ്വൽ മീഡിയയിലും യുവാക്കൾ വന്നതിനുശേഷം സി പിഎമ്മിന് ഇവിടങ്ങളിലെല്ലാം ഉണ്ടായിരുന്ന മേധാവിത്തം ഇല്ലാതാകുന്നു. അതുപോലെ പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റുമെല്ലാം മീഡിയയുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിക്കുന്നതിൽ വിജയിച്ചു. അതുപോലെ സ്ത്രീകളുടെ ഒരു വൻനിരതന്നെ സോഷ്യൽ മീഡിയയിലും കോൺഗ്രസ്സ് പാർട്ടിക്ക് പ്രതിരോധം തീർത്തു. സി പി എമ്മിന് വേണ്ടി വാദിച്ചിരുന്ന മാധ്യമങ്ങൾക്ക്പോലും കോൺഗ്രസ്സ് പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതാവുന്നു. ഇതിനെത്തുടർന്ന് സി പി എം എക്സ്പോസ്ഡ് ആവുന്നു.
എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ബൈ ഇലക്ഷനുകളിൽ കോൺഗ്രസ്സിന്റെ വൻ മുന്നേറ്റവും തുടർച്ചയായുള്ള സി പി എമ്മിന്റെ പരാജയവും... ഇത് സി പി എമ്മിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. ഓരോ ഇലക്ഷന്റെ സമയത്തും അവർ ഓരോ പുതിയ വൃത്തികേടുകൾ കാണിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് പാലക്കാട് ബൈ ഇലക്ഷനിൽ സ്ഥാനാർത്ഥിയെ നിർത്തിയത് മുതൽ പെട്ടി വിവാദം വരെയും വാടകരയിലാണെങ്കിൽ കാഫിർ സ്ക്രീൻഷോട്ടും എല്ലാം... എന്തൊക്കെ വൃത്തികേട് കാണിക്കാൻ അവർക്ക് പറ്റുമോ അതെല്ലാം അവർ ചെയ്തുനോക്കി. മാധ്യമങ്ങളെ വരെ അതിനായി അവർ ഉപയോഗിച്ചു. എന്നിട്ടും അവർ കാണിച്ച എല്ലാ വൃത്തികേടുകളും തുറന്നുകാണിക്കാൻ കോൺഗ്രസ്സിനായി.
ഈ കാരണങ്ങളൊക്കെയാണ് സോഷ്യൽ മീഡിയയിൽ ആയാലും, പ്രവർത്തകരിലും അനുഭാവികളിലുമെല്ലാം ആത്മവിശ്വാസം ഉണ്ടാക്കാനിടയായത് എന്നാണ് ഞാൻ വിചാരിക്കുന്നത്. അതിൽ രാഹുൽ മാങ്കൂട്ടത്തിലും ചെറുതല്ലാത്തൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്നതും സത്യമാണ്. നമ്മുടെ പ്രസ്ഥാനത്തിനെതിരെ നിരന്തരം പറയുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്ന സി പി എമ്മിനെതിരെ നിരന്തരം പോരാടിയിരുന്നു. അതുപോലെ രക്ഷാ പ്രവർത്തനം എന്നൊക്കെ പറഞ്ഞ് പിണറായി വിജയൻ നടത്തിയിരുന്ന പോലീസ് നരവേട്ടയും ഒക്കെ നമ്മുടെ പ്രസ്ഥാനത്തിലെ യുവാക്കൾ ഏറ്റുവാങ്ങിയത് എന്തിനാണ് ? അവരുടെ വീട്ടിൽ കഞ്ഞി വെക്കാനാണോ ?
അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നേതാക്കൾ തന്നെ പാർട്ടിക്കകത്ത് സംസാരിച്ച് വാർണിങ് കൊടുക്കേണ്ടതായിരുന്നു. അത് തിരുത്തിക്കേണ്ടതായിരുന്നു. സി പി എമ്മിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നക്കാൻ കിട്ടിയതിന്റെ പേരിൽ ചില മാധ്യമങ്ങൾ അത് പെരുപ്പിച്ചു കാണിക്കുമ്പോൾ അതിനു പിന്നാലെ പോകേണ്ട ആവശ്യം എന്താണ് ? നമ്മുടെ പാർട്ടിയിലെ ചില വനിതകൾക്ക് അത് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. നമ്മുടെ ചില വനിതകളുടെ പബ്ലിക് പോസ്റ്റുകളും മുതിർന്നതെന്ന് അവകാശപ്പെടുന്ന ചില നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും നടത്തിയ പക്വംഅല്ലാത്ത പ്രതികരണങ്ങളും എല്ലാം ഈ ചേരിതിരുവിന് കാരണമായിട്ടുണ്ട്. അല്ലാതെ വ്യക്തികളെ സംരക്ഷിക്കുന്നതോ സെലിബ്രിറ്റിയോടുള്ള ആരാധനയോ ഒന്നുമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... ചാനലുകളെ കാണുമ്പോഴുള്ള നേതാക്കളുടെ വിശുദ്ധൻ ചമയലുകളും അനാവശ്യമായ സംസാരങ്ങളും ആണ് ചേരിതിരിവിന്റെ മറ്റൊരു കാരണമായി എനിക്ക് തോന്നുന്നത്.
പരാതിക്കാരി പോലുമില്ലാതിരുന്ന സമയത്ത് നമ്മുടെ പ്രസ്ഥാനത്തിലെ ചില വനിതകളും രമേഷ് ചെന്നിത്തലയുൾപ്പടെയുള്ള നമ്മുടെ പല മുതിർന്ന നേതാക്കളും മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതുതന്നെയായിരുന്നു. അവരുടെ പ്രതികരണങ്ങൾ സംഘടനയെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം കാണിക്കണമായിരുന്നു. ഇവരുടെ പ്രതികരണങ്ങൾക്ക് അതേ രീതിയിൽ തിരിച്ചുള്ള പ്രതികരണവും രാഹുലിനെ സപ്പോർട്ട് ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും വാസ്തവമാണ്. കെ പി സി സി പ്രസിഡന്റും ഒരു പരിധിവരെ വി ഡി സതീശനും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നല്ല മറുപടി കൊടുത്തു. രാഹുൽ ഉയർന്നുവരുന്നതിൽ വല്യ താല്പര്യമില്ലാത്ത ചില മുതിർന്ന നേതാക്കൾ ഇതൊരവസരമായി കണ്ടുകൊണ്ട് മാധ്യമങ്ങളിലൂടെ പരസ്യമായ നിലപാടെടുത്തു. നമ്മുടെ പ്രസ്ഥാനത്തിലെ വനിതകളും ചില നേതാക്കളും നടത്തിയ പരസ്യ പ്രസ്താവനകളെ തടയാൻ നേതൃത്വത്തിനായില്ല എന്നതും അവർക്കെതിരായ നിലപാടുണ്ടാവാൻ ഒരു കാരണമായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ പ്രസ്ഥാനത്തിലെ ചില വനിതകൾ അത് സ്ത്രീ-പുരുഷ വിഷയമായി കണ്ടു എന്നതാണ് മറ്റൊരു പ്രശ്‍നം. രാഹുലിനോടുള്ള അനിഷ്ടം ആ വനിതകൾ തീർത്തത് സ്ത്രീ-പുരുഷ വിഷയമായി ഇതിനെ അവതരിപ്പിച്ചാണ്.
ഉമ്മൻ ചാണ്ടിയെപ്പോലുള്ള അപൂർവ രാഷ്ട്രീയപ്രതിഭയെ രാഹുൽ മാംകൂട്ടത്തിനോട് ഉപമിക്കുകയല്ല ചെയ്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നെറികേടിന്റെ, തോന്നിവാസത്തിന്റെ, നാറിത്തരത്തിന്റെ പര്യായമായ സി പി എം എന്ന പ്രസ്ഥാനം ഉമ്മൻചാണ്ടി എന്ന മനുഷ്യനെതിരെ നടത്തിയ നീചമായ ആക്രമണം നമ്മൾ കണ്ടതാണ്. അതിന് മാധ്യമങ്ങൾ കുടപിടിച്ചുകൊടുക്കുന്നതും നമ്മൾ കണ്ടതാണ്. ഉമ്മൻചാണ്ടി എന്ന മനുഷ്യനെ എത്ര വർഷം സി പി എമ്മും മാധ്യമങ്ങളും വേട്ടയാടി ? സത്യം ജനങ്ങൾക്ക് ബോധ്യപ്പെടാൻ എത്ര കാലമെടുത്തു ? അത്തരം മാധ്യമങ്ങളുടെ വാർത്തകളെ മാത്രം വിശ്വസിച്ച് നമ്മുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു പ്രവർത്തകനെയോ പ്രവർത്തകയെയോ നമ്മൾ കയ്യൊഴിയണോ ? അവർ പ്രസ്ഥാനത്തിനുവേണ്ടി ചെയ്തതൊന്നും മറക്കരുതെന്നാണ് എന്റെ പക്ഷം. നേതാക്കൾ അത് മനസ്സിലാക്കണമായിരുന്നു. അത് മനസ്സിലാവാത്തതുപോലെ പെരുമാറിയതുകൊണ്ടാണ് രാഹുലിനെ സപ്പോർട്ട് ചെയ്യാൻ പലർക്കും മുന്നോട്ട് വരേണ്ടിവന്നത് എന്നാണ് എനിക്ക് തോന്നുന്നത്...
സി പി എം കോൺഗ്രസിനെതിരെ കാണിക്കുന്ന അഗ്ഗ്രസീവ്നെസ് തിരിച്ചും കാണിച്ചുകൊണ്ട് മാത്രമേ കോൺഗ്രസ്സിന് മുന്നേറാൻ കഴിയൂ എന്നാണ് എന്റെ ബോധ്യം... രാഹുലിന്റെ അഗ്ഗ്രസീവ്‌നെസ്സ് തന്നെയാണ് സി പി എമ്മിന് രാഹുലിനോടുള്ള ദേഷ്യവും. പിണറായിയെ "എടോ വിജയാ" എന്ന് രാഹുൽ വിളിച്ചത് സി പി എമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. സി പി എമ്മുകാരുടെയും ഡി വൈ എഫ് ഐ കാരുടെയും എസ് എഫ് ഐ കാരുടെയും അടികൊണ്ട് നമ്മുടെ പ്രവർത്തകർ നടക്കുമ്പോഴൊന്നും ഇപ്പോൾ മാധ്യമങ്ങളെ കാണുമ്പോൾ ആദർശം പറയുന്ന പല നേതാക്കളും അവരെ സംരക്ഷിക്കാൻ ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിക്കെതിരെ സരിതയുടെ ആരോപണം വന്നപ്പോഴും ഇതൊക്കെത്തന്നെയായിരുന്നു നേതാക്കളുടെ നിലപാട്. യു ഡി എഫിന്റെ ഭാഗമായ ആർ എസ് പി യിലെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചയാളെ പരനാറി എന്നുതന്നെയാണ് തിരിച്ച് വിളിക്കേണ്ടത്. അല്ലാതെ പോത്തിന്റെ ചെവിട്ടിൽ വേദം ഓതിയിട്ട് കാര്യമില്ല. പാർട്ടി പ്രവർത്തകർക്ക് വേണ്ടി നിൽക്കാതെ ഇമേജ് മാത്രം നോക്കി നിലപാടുകൾ എടുക്കുന്ന നേതാക്കൾ ചോദ്യം ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും... നേതാക്കളെ ദൈവമായി കണ്ട് ആരാധിക്കാൻ ഈ പ്രസ്ഥാനത്തിന്റെ പേര് സി പി എം എന്നല്ലല്ലോ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നല്ലേ...