09/08/2026
എം.എ യൂസഫ് അലി എന്ന പേര് ലോകം അറിയുന്നതിനും എത്രയോ മുൻപ്, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു മലയാളിയുണ്ടായിരുന്നു - തിരുവനന്തപുരം വർക്കല സ്വദേശിയായ തക്കിയുദ്ദീൻ അബ്ദുൽ വാഹിദ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈനായ 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ' (East West Airlines) സ്ഥാപകൻ.
ഉണക്കമീൻ കച്ചവടത്തിൽ തുടങ്ങി, ഗൾഫിലെ റിക്രൂട്ട്മെന്റ് ബിസിനസിലൂടെ വളർന്ന് 1992-ൽ കേന്ദ്രസർക്കാർ ഓപ്പൺ എയർ പോളിസി കൊണ്ടുവന്ന സമയത്താണ് തക്കിയുദ്ദീനും സഹോദരനും ചേർന്ന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കുന്നത്. കൊച്ചിയിലേക്ക് പറന്ന അവരുടെ ആദ്യത്തെ വിമാനം മുതൽ അതൊരു വൻ വിജയമായി മാറി. ടാറ്റയും ബിർലയും പതറിയ കാലത്താണ് കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകി അദ്ദേഹം വിപണി പിടിച്ചടക്കിയത്. മദർ തെരേസ അടക്കമുള്ള പ്രമുഖർ അവരുടെ സ്ഥിരം യാത്രികരായിരുന്നു.
എന്നാൽ ആ വളർച്ചയ്ക്ക് ഒരുപാട് ശത്രുക്കളുണ്ടായിരുന്നു...
അതിലെ പ്രധാന എതിരാളി ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലായിരുന്നു. പുതിയ വിമാനങ്ങൾ വാങ്ങുന്നതിൽ നിന്നും, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ നിന്നും തക്കിയുദ്ദീനെ ഭരണവർഗത്തെ സ്വാധീനിച്ച് പലരും തടയാൻ നോക്കി. അദ്ദേഹം വിമാനങ്ങൾ വാങ്ങിയാൽ അതിന് അനുമതി നിഷേധിക്കുക, ജെറ്റ് എയർവേസിന് എല്ലാ വാതിലുകളും തുറന്നിട്ടുകൊടുക്കുക തുടങ്ങിയ കുതന്ത്രങ്ങൾ അരങ്ങേറി. എന്നിട്ടും അദ്ദേഹം പതറാതെ മുന്നോട്ട് കുതിച്ചു.
ദുരൂഹമായ ആ അന്ത്യം:
ഭീഷണികൾക്ക് വഴങ്ങാത്ത ആ വ്യവസായിയെ 1995 നവംബർ 13-ന് മുംബൈ ബാന്ദ്രയിലെ ഓഫീസിനു മുന്നിൽ വെച്ച് വാടകക്കൊലയാളികൾ വണ്ടിതടഞ്ഞു നിർത്തി ക്രൂരമായി വെടിവെച്ചു കൊന്നു. ആ കൊലപാതകത്തിന് പിന്നിൽ അധോലോക സംഘങ്ങളും ഉന്നത അധികാര വർഗ്ഗവും നരേഷ് ഗോയലും ആണെന്ന് ആരോപണങ്ങളും തെളിവുകളും ഉയർന്നുവെങ്കിലും, ആ കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞുപോയി. വൈകാതെ സാമ്പത്തിക ബാധ്യതകൾ മൂലം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്നെന്നേക്കുമായി അടച്ചുപൂട്ടി.
കാലത്തിന്റെ കാവ്യനീതി:
തക്കിയുദ്ദീന്റെ ചോരയിൽ ചവിട്ടി ജെറ്റ് എയർവേസ് പിന്നീട് ആകാശത്തോളം വളർന്നു, നരേഷ് ഗോയൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായി. എന്നാൽ കാലം ഗോയലിനായി കാത്തുവെച്ചത് വലിയൊരു വീഴ്ചയായിരുന്നു. 2019-ൽ ജെറ്റ് എയർവേസ് തകർന്നു, തട്ടിപ്പ് കേസിൽ ഗോയൽ ജയിലിലായി, ഭാര്യ ക്യാൻസർ വന്നു മരിച്ചു, ഇപ്പോൾ ഗോയലും രോഗബാധിതനായി ജയിലിൽ നരകിക്കുകയാണ്.
ഒരുപക്ഷേ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ആഗോള ബ്രാൻഡ് അംബാസഡർ ആകുമായിരുന്ന തക്കിയുദ്ദീൻ വാഹിദിന്റെ പേര് ഇന്ന് അധികമാർക്കും അറിയില്ല. അന്ന് മുംബൈയിൽ അദ്ദേഹം വീടുവെക്കാൻ വാങ്ങിയ സ്ഥലത്താണ് ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ താമസിക്കുന്നത് എന്നത് കാലം ബാക്കിവെച്ച മറ്റൊരു കൗതുകം മാത്രം!
ഇന്ത്യൻ രാഷ്ട്രീയത്തിലെയും വ്യവസായ ലോകത്തെയും ദുരൂഹതകൾക്കിടയിൽ ഇല്ലാതായിപ്പോയ ആ വലിയ മനുഷ്യനെ നമ്മൾ മലയാളികൾ എങ്കിലും ഓർക്കേണ്ടതുണ്ട്.